SignIn
Kerala Kaumudi Online
Sunday, 03 August 2025 8.46 PM IST

ചെലവ് 23.45 കോടി; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വികസന പദ്ധതികള്‍ വരുന്നു

Increase Font Size Decrease Font Size Print Page
veena-george

തൃശ്ശൂര്‍: ആരോഗ്യമേഖലയില്‍ സമഗ്രമായ മാറ്റങ്ങളും വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്ന് ആരോഗ്യ, വനിത- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 23.45 കോടി രൂപയുടെ എട്ട് പദ്ധതികളുടെ ഉദ്ഘാടനവും മൂന്ന് പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് നടപ്പിലാക്കുകയാണെന്നും എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷയെന്ന വലിയ ലക്ഷ്യം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 680 കോടി രൂപയിലധികം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കും അമ്മയും കുഞ്ഞും ബ്ലോക്കും യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിലവില്‍ 85,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മെഡിക്കല്‍ കോളേജ് പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാകും. അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കുറയ്ക്കാന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വഹിച്ച പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ അക്കാദമിക് രംഗത്തും വലിയ മാറ്റം കൊണ്ടുവരുവാന്‍ സംസ്ഥാന സര്‍ക്കാരിന് ആയി. സര്‍ക്കാര്‍ മേഖലയില്‍ 491 നഴ്‌സിംഗ് സീറ്റുകളുണ്ടായിരുന്നത് 1250 ബിഎസ്.സി നഴ്‌സിംഗ് സീറ്റുകളായി വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടി. ഒ.പി രജിസ്‌ട്രേഷന്‍ കണക്കനുസരിച്ച് 13.5 കോടി പേരാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇന്‍- പേഷ്യന്റ് വിഭാഗത്തിലും മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നവരുടെ ഗ്രാഫ് കൂടി. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ സൗജന്യ ചികിത്സയ്ക്ക് ക്ലെയിം ചെയ്ത 6.5 ലക്ഷം പേര്‍ക്കും സൗജന്യ ചികിത്സ നല്‍കാനായി. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നിലവില്‍ വന്ന ശേഷം ഒരു വര്‍ഷം ഒരു കുടുംബത്തിന് പരമാവധി ഇന്‍ഷുറന്‍സ് 30,000 രൂപയായിരുന്നത് അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തുവാന്‍ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എട്ട് പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. ഇവയില്‍ 128 സ്ലൈസ് സി.ടി (4.78 കോടി രൂപ) , ലോക്കല്‍ ഒ.പി (20 ലക്ഷം രൂപ) , എച്ച്.ഡി.എസ് ലാബ് (9.9 ലക്ഷം രൂപ) , മാലിന്യ നിര്‍മ്മാര്‍ജ്ജന എരിയ (20 ലക്ഷം രൂപ) , മെഡിക്കല്‍ കോളേജ് ചെസ്റ്റ് ആശുപത്രിയില്‍ പുതിയ സബ്സ്റ്റോര്‍ നിര്‍മ്മാണം (39.5 ലക്ഷം രൂപ) , ട്രസ്റ്റ് റൂഫിങ് നിര്‍മ്മാണം (13.7 ലക്ഷം രൂപ), ഒ.ടി. വാഷ് ഏരിയയുടെ നവീകരണം (9.71 ലക്ഷം രൂപ) , ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവ ഉള്‍പ്പെടുന്നു.

16.56 കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ച മൂന്ന് പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും നടന്നു. ഡേ കെയര്‍, കീമോതെറാപ്പി സെന്റര്‍ - മൂന്നാം ഘട്ടം (5.25 കോടി രൂപ) , തൃശ്ശൂര്‍ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജിലെ മള്‍ട്ടിപര്‍പ്പസ് ഹാള്‍ (6.31 കോടി രൂപ) , ലൈബ്രറി കം ഓഡിറ്റോറിയം നിര്‍മ്മാണം - രണ്ടാം ഘട്ടം (അഞ്ച് കോടി രൂപ) എന്നിവയാണ് നിര്‍മ്മാണം ആരംഭിച്ച പദ്ധതികള്‍.

തൃശൂര്‍ മെഡിക്കല്‍ കോളേജ് അലുമിനി ഓഡിറ്റോറിയത്തില്‍ നടന്ന സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ (ഇന്‍- ചാര്‍ജ്) ഡോ. കെ.വി വിശ്വനാഥന്‍ പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രന്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന്‍, അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ശങ്കുണ്ണി, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തംഗം പി.വി ബിജു, വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കെ. കെ ശൈലജ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന, തൃശൂര്‍ ഗവ. ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.എം. ഷമീന, ഗവ. നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ റീന എ തങ്കരാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. ടി.പി ശ്രീദേവി , മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ബി. സനല്‍കുമാര്‍, ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. എം. രാധിക, ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.