തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപത്തായി ഉയർന്ന നിലയിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇക്കാരണത്താൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.
അതേസമയം, ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ താഴെ പറയുന്ന നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ), എറണാകുളം : മുവാറ്റുപുഴ (കക്കടശ്ശേരി, തൊടുപുഴ സ്റ്റേഷൻ), പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി, കോന്നി ജിഡി സ്റ്റേഷൻ) എന്നീ നദികളിലാണ് മഞ്ഞ അലർട്ടുള്ളത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാദ്ധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |