ലക്നൗ: ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി നീതി നല്‍കിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞ് സമാജ്വാദി പാര്‍ട്ടി നേതാവ്. പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്. എം.എല്‍.എ പൂജാ പാലിനെയാണ് യോഗിയെ പുകഴ്ത്തിയതിനുപിന്നാലെ എസ്.പി നേതാവ് അഖിലേഷ് യാദവ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം, അച്ചടക്ക ലംഘനം എന്നിവയുടെ പേരിലാണ് നടപടി. ഉത്തര്‍പ്രദേശ് നിയമസഭയില്‍ 'വിഷന്‍ ഡോക്യുമെന്റ് 2047' എന്ന വിഷയത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്ക്കിടെയാണ് പൂജ യോഗിയെ പുകഴ്ത്തി സംസാരിച്ചത്.
മറ്റാരും കേള്‍ക്കാതിരുന്നപ്പോള്‍ തന്നെ കേട്ടത് യോഗിയാണെന്നും അദ്ദേഹത്തെ മുഴുവന്‍ സംസ്ഥാനവും വിശ്വാസത്തോടെയാണ് കാണുന്നുവെന്നും പൂജ പാല്‍ പറഞ്ഞു. യോഗിയുടെ ' സീറോ ടോളറന്‍സ് ' നയങ്ങളെയും പ്രശംസിച്ചു. 2005ലാണ് പൂജയുടെ ഭര്‍ത്താവും മുന്‍ ബി.എസ്.പി എം.എല്‍.എയുമായ രാജു പാല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഈ കേസില്‍ പ്രതിയായ അതീഖ് അഹമ്മദ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടു.
'എല്ലാവര്‍ക്കുമറിയാം എന്റെ ഭര്‍ത്താവിനെ കൊന്നതാരാണെന്ന്. എനിക്ക് നീതി ലഭ്യമാക്കിയതിനും മറ്റാരും കേള്‍ക്കാതിരുന്നപ്പോള്‍ എന്നെ കേട്ടതിനും മുഖ്യമന്ത്രിയോട് നന്ദി പറയുന്നു. കുറ്റകൃത്യങ്ങളോട് സന്ധിയില്ലാത്ത നയങ്ങളാണിവിടെ. പ്രയാഗ്രാജിലെ എന്നെപ്പോലെയുള്ള അനേകം സ്ത്രീകള്‍ക്ക് അദ്ദേഹം നീതി ലഭ്യമാക്കി. ഇന്ന് മുഴുവന്‍ സംസ്ഥാനവും അദ്ദേഹത്തെ വിശ്വാസത്തോടെയാണ് നോക്കുന്നത്. എന്റെ ഭര്‍ത്താവിനെ കൊന്നയാളെ മണ്ണോടു ചേര്‍ക്കാനുള്ള ജോലി മുഖ്യമന്ത്രി ചെയ്തു'- പുറത്താക്കലിനുപിന്നാലെ പൂജ പറഞ്ഞു.
പൂജയുമായുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം 2005 ജനുവരി 25നാണ് രാജു പാല്‍ കൊല്ലപ്പെടുന്നത്. 2004ല്‍ പ്രയാഗ്രാജ് വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പില്‍ രാജു പരാജയപ്പെടുത്തിയത് അതീഖ് അഹമ്മദിന്റെ സഹോദരന്‍ അഷ്രഫിനെയാണ്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. 2023ല്‍ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലും വെടിയേറ്റു മരിച്ചു.
ദിവസങ്ങള്‍ക്കകം അതീഖിനെയും അഷ്റഫിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ്രാജിലേക്ക് മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകും വഴി പ്രതികള്‍ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അതീഖിന്റെ മകനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |