തിരുവനന്തപുരം : കെ.സി.എല്ലിൽ സീസണിലെ ആദ്യ ജയം നേടി ട്രിവാൻഡ്രം റോയൽസ്. നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിനാണ് ട്രിവാൻഡ്രം റോയൽസ് ഇന്നലത്തെ രണ്ടാം മത്സരത്തിൽ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. അർദ്ധസെഞ്ച്വറികൾ നേടിയ അഭിഷേക് നായരും(53), വത്സൽ ഗോവിന്ദും (63) ചേർന്നാണ് കൊല്ലത്തിനെ മാന്യമായ സ്കോറിലെത്തിച്ചത്.മറുപടിക്കിറങ്ങിയ റോയൽസ് ഒരോവർ ബാക്കി നിൽക്കേ ലക്ഷ്യത്തിലെത്തി. അർദ്ധസെഞ്ച്വറിയുമായി റോയൽസിന് വിജയമൊരുക്കിയ റിയ ബഷീറാണ് (62) കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും വിഷ്ണു വിനോദ് (1)ചെറിയ സ്‌കോറിൽ പുറത്തായി. ബേസിൽ തമ്പി റണ്ണൗട്ടാക്കുകയായിരുന്നു. സ്‌കോർ 28ൽ നിൽക്കെ 10 റൺസെടുത്ത സച്ചിൻ ബേബിയെ ടി.എസ് വിനിലും പുറത്താക്കി. എന്നാൽ അഭിഷേക്.ജെ നായരും വത്സൽ ഗോവിന്ദും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് സെയിലേഴ്‌സിന് തുണയായി. കൂറ്റൻ ഷോട്ടുകൾ പായിച്ച് അഭിഷേക് സ്‌കോര്‍ ഉയർത്തിയപ്പോൾ നിലയുറപ്പിച്ചുള്ള ഇന്നിംഗ്സായിരുന്നു വത്സൽ ഗോവിന്ദിന്റേത്. 36 പന്തുകളിൽഒരു ഫോറും അഞ്ച് സിക്‌സും അടക്കം 53 റൺസാണ് അഭിഷേക് നേടിയത്. തുടർന്നെത്തിയ എം എസ് അഖിലിനെ മനോഹരമായൊരു യോർക്കറിലൂടെ അഭിജിത് പ്രവീൺ മടക്കി. മൂന്ന് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ എൻ. എം ഷറഫുദ്ദീന്റെ വിക്കറ്റും കൊല്ലത്തിന് നഷ്ടമായി. തുടർന്നെത്തിയവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാൽ മറുവശത്ത് ഉറച്ച് നിന്ന വത്സല്‍ ഗോവിന്ദിന്റെ പ്രകടനമാണ് കൊല്ലത്തിന് ടൂർണ്ണമെന്റിലെ ഇത് വരെ കണ്ട ഏറ്റവും ഉയർന്ന സ്‌കോർ സാധ്യമാക്കിയത്. 47 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്‌സുമടക്കം 63 റൺസാണ് വത്സൽ ഗോവിന്ദ് നേടിയത്. ട്രിവാണ്‍ഡ്രം റോയല്‍സിന് വേണ്ടി അഭിജിത് പ്രവീണ്‍ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടിക്കിറങ്ങിയ റോയൽസിന് തുടക്കത്തിൽ തന്നെ എസ്. സുബിന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ റിയ ബഷീറും കൃഷ്ണപ്രസാദും ചേർന്ന് അതിവേഗത്തിൽ ഇന്നിംഗ്സ് മുന്നോട്ട് നീക്കി. എന്നാൽ ക്യാപ്ടൻ കൃഷ്ണപ്രസാദിനെ ഏദൻ ആപ്പിൾ ടോമിന്റെ പന്തിൽ ഷറഫുദ്ദീൻ ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കി. 24 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. തുടർന്ന് ഗോവിന്ദ് ദേവ് പൈയ്ക്കും എം നിഖിലിനുമൊപ്പം റിയ ബഷീർ തീർത്ത കൂട്ടുകെട്ടുകളാണ് മത്സരത്തിൽ റോയൽസിന് നിർണ്ണായകമായത്. ഗോവിന്ദ് ദേവ് പൈ 27ഉം നിഖിൽ 26ഉം റൺസെടുത്ത് പുറത്തായെങ്കിലും, മറുവശത്ത് ഉറച്ച് നിന്ന റിയ ബഷീർ 45 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 62 റൺസ് നേടി. കളി അവസാനത്തോട് അടുക്കെ റിയ ബഷീറിനെയും അഭിജിത് പ്രവീണിനെയും പുറത്താക്കി എം.എസ് അഖിൽ സെയിലേഴ്സിന് പ്രതീക്ഷ നല്കി. എന്നാൽ മനസാന്നിധ്യത്തോടെ ബാറ്റ് വീശിയ അബ്ദുൾ ബാസിദിൻ്റെ പ്രകടനം കളി റോയൽസിന് അനുകൂലമാക്കി. 11 പന്തുകളിൽ 20 റൺസുമായി പുറത്താകാതെ നിന്ന അബ്ദുൾ ബാസിദിന്റെ മികവിൽ 19-ാം ഓവറിൽ റോയൽസ് ലക്ഷ്യത്തിലെത്തി. കൊല്ലത്തിന് വേണ്ടി ബിജു നാരായണനും എം എസ് അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തിലൂടെ രണ്ട് പോയിൻ്റുമായി റോയൽസ് അക്കൗണ്ട് തുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |