തൊടുപുഴ: പൊന്നിൻ ചിങ്ങമാസത്തിലെ അത്തം പിറന്നു. ഇനി പൊന്നോണത്തിനായുള്ള കാത്തിരിപ്പാണ്. സാധാരണയായി പത്താം നാളാണ് പൊന്നോണമെങ്കിൽ ഇത്തവണ പതിനൊന്നിനാണ് തിരുവോണം. ഇന്ന് അത്തം തുടങ്ങിയെങ്കിലും ചിത്തിര നക്ഷത്രം രണ്ട് ദിവസം വരുന്നതിനാലാണ് തിരുവോണം പതിനൊന്നാം നാളിൽ ആഘോഷിക്കേണ്ടി വരുന്നത്. എല്ലാ വ്യാപാരമേഖലയിലും ഏറ്റവുമധികം കച്ചവടം നടക്കുന്ന കാലവും ഓണമാണ്. ഓണത്തിന് 10 ദിവസത്തിലേറെയുള്ളപ്പോൾ തന്നെ വ്യാപാര മേഖലയിൽ ഉണർവ് പ്രകടമാണ്. വസ്ത്രവ്യാപാരശാലകൾ, ഗൃഹോപകരണവിപണി, മൊബൈൽ ഇലക്ട്രോണിക്സ് തുടങ്ങിയ വ്യാപാരമേഖലകളെല്ലാം ഈ ഓണക്കാലത്ത് വൻ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ്. മഴ മാറിയതും ജനം കൂട്ടത്തോടെ നഗരങ്ങളിലിറങ്ങിയതും വ്യാപാരികളുടെ പ്രതീക്ഷയുയർത്തിയിട്ടുണ്ട്.
കോടിയില്ലാതെന്തോണം
ഓണക്കോടിയെടുക്കാതെ എന്ത് ഓണാഘോഷം. വസ്ത്രവ്യാപാരശാലകളിലെല്ലാം ഓൻക്കോടി എടുക്കുന്നവരുടെ തിരക്കായി. ദിവസങ്ങൾക്ക് മുമ്പ് തന്നെ പുതിയ തുണികളുടെ സ്റ്റോക്ക് എത്തിയിരുന്നു. ബോണസും ശമ്പളവും ലഭിക്കുന്നതോടെ വരും ദിവസങ്ങളിൽ വസ്ത്രവിണി ഉഷാറാകുമെന്നാണ് പ്രതീക്ഷ.
ഓഫറോണംഓണക്കാലം ഓഫറുകളുടെ ആഘോഷം കൂടിയാണ്. മൊബൈൽ ഫോണടക്കമുള്ള ഇലക്ട്രോണിക്സ് വിപണിയും ഗൃഹോപകരണ വ്യാപാരമേഖലയും ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇലക്ട്രോണിക്സ് വിപണിയിൽ ഒന്ന് മേടിക്കുമ്പോൾ മറ്റൊന്ന് ഫ്രീയായി നൽകുമെങ്കിൽ ഗൃഹോപകരണ വിപണിയിൽ വൻ ഡിസ്‌കൗണ്ടുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വസ്ത്രശാലകളിലും വിവിധതരം സമ്മാനങ്ങളുമായി ഓഫറുകളുടെ പെരുമഴയാണ്. പലകടകളിലും യുവാക്കളെ ലക്ഷ്യമിട്ടാണ് ഓഫറുകൾ. ഓത്തോടനുബന്ധിച്ച് പലയിടത്തും പുതിയതായി കടകൾ ആരംഭിച്ചിട്ടുമുണ്ട്.
പൂവിപണിയിൽ പൂവിളി
അത്തം പിറന്നതോടെ പൂവിപണിയിൽ കച്ചവടം ഇരട്ടിയായി. എത്ര വിലയാണെങ്കിലും വാങ്ങാനാളുണ്ടെന്നതിനാൽ വിപണി ഉഷാറാണ്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും ക്ലബുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അത്തപൂക്കളമത്സരത്തിനായി വലിയ തോതിൽ ഓർഡർ ലഭിക്കുന്നുണ്ട്. പലരും ദിവസങ്ങൾക്ക് മുമ്പ് തന്നെ ആവശ്യമായ പൂക്കൾ ബുക്ക് ചെയ്യുന്നവരുമുണ്ട്. സ്‌കൂളുകളിലും വിവിധ ഓഫീസുകളിലും ഓണാഘോഷത്തിന് പൂക്കളമിടാൻ പൂവിപണി തന്നെയാണ് ആശ്രയം.
കരകയറാൻ കാർഷിക വിപണി
മലയാളിക്ക് ഓണം ഉണ്ണാൻ ഉത്പാദിപ്പിച്ച ഹെക്ടർ കണക്കിന് പച്ചക്കറിയടക്കമുള്ള കൃഷിയിടം മഴയെടുത്തെങ്കിലും കർഷകരുടെ പ്രതീക്ഷ ഓണവിപണിയിലാണ്. നശിക്കാത്ത വിളകൾ മികച്ച വിലയിൽ വിപണിയിലെത്തിക്കാമെന്ന പ്രതീക്ഷയിലാണവർ. തമിഴ്നാട്ടിൽ നിന്നടക്കം പഴങ്ങളും പച്ചക്കറികൾ എത്തി തുടങ്ങിയതോടെ വിപണി ഉണർന്നു. ഓണചന്തകൾ വഴി താരതമ്യേന വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകുമെന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |