അഗളി: ഓണത്തിന് മുന്നോടിയായി അട്ടപ്പാടിയിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് പരോഗമിക്കുന്നു. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അഗളി, പുതുർ, ഷോളയൂർ, പുതുർ കുറുമ്പ പഞ്ചായത്ത് സമിതികൾ ഓണത്തോട നുബന്ധിച്ച് ആറ് ഏക്കറിലാണ് ചെണ്ടുമല്ലി കൃഷി ഗൊണ്ടെപൂ എന്നപേരിൽ ആരംഭിച്ചത്. പഞ്ചായത്ത് സമിതികളുടെ കീഴിൽ ആറ് ജെ.എൽ.ജി ഗ്രൂപ്പുകളാണ് മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പൂക്കൾ കൃഷി ചെയ്തിട്ടുള്ളത്. പത്ത് സ്ഥലങ്ങളിൽ തൃശൂർ ഫാമിൽ നിന്നും വാങ്ങിയ 10000 തൈകൾ ആണ് കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ നിന്നും പത്ത് ടൺ പൂക്കൾ വിപണിയിലെത്തിക്കാനാകും എന്നാണ് പ്രതീക്ഷ. കോയമ്പത്തൂരാണ് അട്ടപ്പാടിയിലെ ചെണ്ടുമല്ലി പൂക്കളുടെ പ്രധാന വിപണി. ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് സെപ്തംബർ പത്തിനകം പൂർത്തീകരിക്കാമെന്ന പ്രതീക്ഷയിലാണ് ഗ്രൂപ്പ് അംഗങ്ങൾ. ഇതിന് പുറമെ ഓണത്തോടനുബന്ധിച്ച് ഈ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വെണ്ട, തക്കാളി, പാവൽ, പടവലം, ചീര, ബീൻസ് തുടങ്ങി വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. ഇവ അട്ടപ്പാടിയ്ക്ക് പുറത്തുള്ള വിപണിയെ ലക്ഷ്യമിട്ടാണ് കൃഷി ചെയ്തിരിക്കുന്നത്. ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് അഗളി പഞ്ചായത്ത് സമിതിയിലെ ധനശ്രീ ജെ.എൽ.ജിയിലെ പ്രിയയുടെ കൃഷിയിടത്തിൽ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രൊജ്ര്രക് ഓഫീസർ ബി.എസ്.മനോജ് ഉദ്ഘാടനം നിർവഹിച്ചു. അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി മുത്തുകുമാർ, സെക്രട്ടറി രേസി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |