തിരുവനന്തപുരം: ഭൂട്ടാൻ പട്ടാളം ലേലം ചെയ്തു വിറ്ര വാഹനങ്ങൾ ഹിമാചലിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്കും കടത്തി. 150 എണ്ണം ഇന്ത്യയിലെത്തിച്ചെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതിൽ 20 എണ്ണം കേരളത്തിൽ വലിയ വിലയ്ക്ക് വിറ്റു.
ഉയർന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ലാൻഡ് ക്രൂസർ, ലാൻഡ് റോവർ എസ്.യു.വികളും പട്രോളിംഗിനായി ഉപയോഗിക്കുന്ന ടാറ്റ എസ്.യു.വികളും കാർഗോ വാഹനങ്ങളുമാണ് കടത്തിയത്. വാഹനങ്ങൾ കടത്തിക്കൊണ്ടുവരാനും രജിസ്റ്റർ ചെയ്യാനും ഉദ്യോഗസ്ഥരും ഏജന്റുമാരുമടങ്ങുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസിൽ നിന്നുള്ള വിവരത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു. ഭൂട്ടാൻ വാഹനം വാങ്ങിയവരിൽ ചിലരെ തിരിച്ചറിഞ്ഞു. കേരളത്തിൽ എത്തിച്ച് നമ്പർ മാറ്റിയതായും വിവരമുണ്ട്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും രഹസ്യ സ്വഭാവമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ലേലത്തിൽ വയ്ക്കുന്ന വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊള്ളവിലയ്ക്കു വിറ്റ് പണമുണ്ടാക്കുകയാണ്.
ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ കാർ 10 ലക്ഷത്തിനും 3 ലക്ഷത്തിന് വാങ്ങിയത് 30 ലക്ഷത്തിനും വിറ്റെന്ന് കണ്ടെത്തി.
നികുതിയും പിഴയും വരും
ഭൂട്ടാൻ വാഹനങ്ങൾ സ്വന്തമാക്കിയവർ ഇറക്കുമതി നികുതിയും പിഴയും അടയ്ക്കേണ്ടിവരും. വാഹനങ്ങൾ രൂപം മാറ്റിയതിന് ശിക്ഷ വേറെ. ഇന്ത്യൻ വാഹനമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഹിമാചൽപ്രദേശിൽ രജിസ്റ്റർ ചെയ്യുന്നത്. കൂടുതലും ഷിംല റൂറലിലാണ് (എച്ച്.പി - 52).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |