മുഹമ്മ: വർഷത്തിൽ മുഴുവൻ തിരക്കുള്ള ഒരു മാവേലി മുഹമ്മ ആര്യക്കരയിൽ ഉണ്ട്. തോട്ടുങ്കൽ വീട്ടിൽ സിജുമോൻ. സിജുമോൻ മാവേലി വേഷമിടാൻ തുടങ്ങിയിട്ട് ഈ ഓണക്കാലത്ത് 25 വർഷമായി. ആദ്യമൊക്കെ മാവേലിയ്ക്ക് വേണ്ട കിരീടവും വസ്ത്രങ്ങളും ആടയാഭരണങ്ങളും മറ്റും വാടകയ്ക്ക് എടുക്കുകയായിരുന്നു പതിവ്. പിന്നെ സ്വന്തമായി വാങ്ങി.
വിവാഹത്തിന് സുഹൃത്തുക്കൾ സമ്മാനമായി നൽകിയ കൈച്ചെയിൻ 8.000 രൂപയ്ക്ക് പണയംവച്ചാണ് മാവേലി വേഷത്തിന് വേണ്ട സാധനങ്ങൾ വാങ്ങിയത്. ഇതിനുശേഷം നാട്ടിലെ പൊതുപരിപാടികളിൽ 'സിജു മാവേലി ' ഒരു അവിഭാജ്യഘടകമായി മാറി. ഉത്സവ പരിപാടികൾക്കും ക്ളബ്ബുകളുടെ വാർഷികത്തിനും എന്നുവേണ്ട എല്ലാ പരിപാടികളിലും സിജുവിന്റെ മാവേലി വേഷമുണ്ടാകും
ഒത്തപൊക്കവും ശരീരഘടനയും നിറവും സിജുവിന്റെ പ്ളസ് പോയിന്റാണ്.
കക്കാത്തൊഴിലാളിയായ സിജു ഒരു സന്തോഷത്തിനു വേണ്ടി മാത്രമാണ് ഈ വേഷം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിൽ നിന്നുള്ള വരുമാനം വീടിനടുത്തെ ഒരു ക്ളബ്ബിനാണ് നൽകുന്നത് . കൂട്ടുകാർ തന്റെ വിവാഹത്തിന് സ്നേഹസമ്മാനമായി തന്ന കൈച്ചെയിൻ പണയമെടുക്കാതെ വിറ്റ് പോയെങ്കിലും മാവേലി വേഷം ധരിച്ച് എഴുന്നള്ളുമ്പോൾ അതെല്ലാം സിജു മറക്കും. വീടിന് മുന്നിലെ റോഡ് സൈഡിൽ പൂകൃഷിയുംചെയ്യുന്നുണ്ടെങ്കിലും പൂക്കൾ വിൽക്കില്ല. മൊട്ട് വിരിഞ്ഞ് പൂവായി കൊഴിയുന്നത് കാണുന്നതാണ് സിജുവിന്റെ സന്തോഷം. പൂ കൊഴിഞ്ഞാൽ അവിടെ പച്ചക്കറിത്തൈകൾ നടും. എല്ലാത്തിനും പിന്തുണയും സഹായവുമായി ഭാര്യ ദീപയും മക്കളായ ദേവികയും ഗോപികയും ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |