SignIn
Kerala Kaumudi Online
Monday, 08 September 2025 7.36 AM IST

'അങ്ങനെ ആരെയെല്ലാം അധിക്ഷേപിച്ചിരിക്കുന്നു; പതറി നിന്ന ബിജെപിക്ക് ആയുധം നല്‍കി സഹായിച്ചു'

Increase Font Size Decrease Font Size Print Page
mb-rajesh

തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിനെ വിമര്‍ശിച്ച് മന്ത്രി എം.ബി രാജേഷ്. ബിഹാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടില്‍ വന്ന പോസ്റ്റ് ബിജെപിയെ സഹായിക്കാനുള്ള ആയുധമായി മാറിയെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത്തരത്തിലൊരു നീക്കം ബിജെപി ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അതേസമയം, ബല്‍റാമിന്റെ പേര് പറയാതെയാണ് മന്ത്രിയുടെ വിമര്‍ശനം.


സാമൂഹിക മാധ്യമങ്ങളെ ഒരിക്കലും അന്തസ്സുള്ള രാഷ്ട്രീയ വിമര്‍ശനത്തിന് ഉപയോഗിച്ച ചരിത്രമില്ലാത്ത ഒരാളെ ഡിജിറ്റല്‍ മീഡിയാ തലവനായി നിശ്ചയിച്ചതിന് പരിഗണിച്ച യോഗ്യത എന്തായിരുന്നിരിക്കണം? എന്താണ് ഇപ്പോള്‍ നീക്കം ചെയ്തയാളുടെ സോഷ്യല്‍ മീഡിയ ഇടപെടലിന്റെ ചരിത്രം? മന്ത്രി ചോദിച്ചു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ


രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറില്‍ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബിജെപിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിന്റെ നെറുകയിലും. അപ്പോഴതാ, കേരളത്തിലെ കെ പി സി സി ഡിജിറ്റല്‍ മീഡിയാ വിഭാഗത്തിന്റെ വക ബിജെ പിക്ക് ഒരു ആയുധം ബിഹാറിലേക്ക് എറിഞ്ഞു കൊടുക്കുന്നു. ആയുധം കിട്ടിയ സന്തോഷം കൊണ്ട് ഞങ്ങള്‍ക്ക് ഇരിക്കാന്‍ വയ്യേ എന്ന മട്ടില്‍ അവര്‍ അത് എടുത്തുപയോഗിക്കുന്നു. പ്രതിരോധത്തിലായ ഇന്ത്യാ സഖ്യത്തിന്റെ നേതാവ് തേജസ്വി യാദവ് തന്നെ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യാ സഖ്യത്തെ പിന്നില്‍ നിന്ന് കുത്താന്‍ തക്ക സമയത്ത് ബി ജെ പിക്ക് ആയുധം കൊടുത്ത ആ പോസ്റ്റിന്റെ ഉദ്ദേശ്യമെന്തായിരുന്നു ?


അങ്ങനെയൊരായുധം ബി ജെ പിക്ക് കൊടുത്ത ഡിജിറ്റല്‍ മീഡിയാ വിഭാഗം തലവനെ മാറ്റിയതു കൊണ്ട് അതേല്‍പ്പിച്ച ആഘാതം തീരുമോ? സാമൂഹിക മാധ്യമങ്ങളെ ഒരിക്കലും അന്തസ്സുള്ള രാഷ്ട്രീയ വിമര്‍ശനത്തിന് ഉപയോഗിച്ച ചരിത്രമില്ലാത്ത ഒരാളെ ഡിജിറ്റല്‍ മീഡിയാ തലവനായി നിശ്ചയിച്ചതിന് പരിഗണിച്ച യോഗ്യത എന്തായിരുന്നിരിക്കണം? എന്താണ് ഇപ്പോള്‍ നീക്കം ചെയ്തയാളുടെ സോഷ്യല്‍ മീഡിയ ഇടപെടലിന്റെ ചരിത്രം?

അരങ്ങേറ്റം കുറിച്ചത് മഹാനായ എ കെ ജിയെ നീചമായി, മരണാനന്തര വ്യക്തിഹത്യ നടത്തിയായിരുന്നല്ലോ. പിന്നീട് ആരെല്ലാം? മലയാളികളുടെ പ്രിയ എഴുത്തുകാരി കെ ആര്‍ മീരയെ വിളിച്ചത് എന്തായിരുന്നുവെന്ന് മറക്കാമോ? ബെന്യാമിനെ ? സ്വന്തം പാര്‍ട്ടി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളിയേയും വി എം സുധീരനെയും സാമൂഹിക മാധ്യമങ്ങളില്‍ കൈകാര്യം ചെയ്തത് എത്ര ഹീനമായായിരുന്നു. മുഖ്യമന്ത്രിയെ പിന്നെ നിരന്തരമായി അധിക്ഷേപിക്കലാണ്. ശ്രീ. ജി. സുകുമാരന്‍ നായരെ ആക്ഷേപിച്ചത് പെരുന്നയിലെ കോപ്പ് എന്നായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എനിക്കെതിരായ അധിക്ഷേപം വാളയാര്‍ കുട്ടികളുടെ കൊലയാളികളെ രക്ഷിച്ചവന്‍ എന്നായിരുന്നു. ഒടുവില്‍ സി ബി ഐ അന്വേഷിച്ച് സത്യം കോടതിയില്‍ സമര്‍പ്പിച്ചപ്പോഴും അദ്ദേഹം സ്വന്തം അധിക്ഷേപങ്ങളെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആരെയാണ് വെറുതേ വിട്ടത്? വ്യക്തിഹത്യക്കും അധിക്ഷേപങ്ങള്‍ക്കും നേതൃത്വം കൊടുക്കാനുള്ള ഒരു തെറിക്കൂട്ടത്തെ വളര്‍ത്തിയെടുത്തു എന്നതായിരുന്നല്ലോ ഡിജിറ്റല്‍ മീഡിയ തലപ്പത്തിരുത്താനുള്ള യോഗ്യത? ഒടുവില്‍ ആ 'യോഗ്യത' ഹൈക്കമാന്‍ഡിനു തന്നെ ബോധ്യമായി.


ബിജെപിക്ക് എക്കാലത്തും ഉപയോഗിക്കാവുന്ന രാഷ്ട്രീയായുധം ഇതാദ്യമായാണോ കൊടുത്തത്? നോട്ട് നിരോധനത്തെ ഇന്ത്യയിലാദ്യം സ്വാഗതം ചെയ്ത് പോസ്റ്റിട്ട രാഷ്ട്രീയ ദാസ്യം ചെയ്തതും ഇതേ നേതാവായിരുന്നില്ലേ? അന്ന് കോണ്‍ഗ്രസ് നേതൃത്വം തിരുത്തിയോ? മന്‍മോഹന്‍സിങ് Organised Loot and Legalised plunder എന്നു വിശേഷിപ്പിച്ച നോട്ട് നിരോധനത്തിനും മോദിക്കും കയ്യടിച്ച രാഷ്ട്രീയ അവിവേകം ഇപ്പോള്‍ നിര്‍ണായകമായ മറ്റൊരു സന്ദര്‍ഭത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നു.

കണ്ണില്‍ കാണുന്ന വിയോജിപ്പുള്ള വ്യക്തികളെ മുഴുവന്‍ അധിക്ഷേപിക്കുന്നത് ശീലമാക്കിയ ആള്‍ക്ക് ഡിജിറ്റല്‍ മീഡിയ തലവനായി സ്ഥാനക്കയറ്റം നല്‍കി പ്രോല്‍സാഹിപ്പിക്കുകയായിരുന്നോ ചെയ്യേണ്ടിയിരുന്നത്? ഇങ്ങനെ മനുഷ്യരെ മുഴുവന്‍ അപമാനിക്കരുതെന്ന് തിരുത്തുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? രാഷ്ട്രീയ വിമര്‍ശനം അന്തസ്സുള്ള ഭാഷയില്‍ മാത്രം നടത്താന്‍ ഉപദേശിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. ഒടുവില്‍ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവന്‍ അധിക്ഷേപിക്കേണ്ടി വന്നു ഹൈക്കമാന്റിന് കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാന്‍. വ്യക്തികളെ അധിക്ഷേപിക്കുന്നതിനേക്കാള്‍ എത്രയോ ഗുരുതരമാണല്ലോ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവന്‍ അധിക്ഷേപിക്കുകയെന്നത്. പക്ഷേ ഒരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ? എന്തായിരുന്നു ആ പോസ്റ്റിന്റെ യഥാര്‍ഥ ഉദ്ദേശ്യം?

TAGS: MB RAJESH, VT BALRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.