കൊച്ചി: തന്നെ മുംബയ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. കൊച്ചി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്നാണ് സനൽകുമാർ പറയുന്നത്. നടി മഞ്ജു വാര്യർ നൽകിയ പരാതിയിലാണ് സനൽകുമാറിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്. കൊച്ചി പൊലീസ് മുംബയിലെത്തി വിമാനത്താവളത്തിൽ നിന്ന് സനൽകുമാറിനെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം. അതേസമയം, എയർപോർട്ട് പൊലീസ് സനൽകുമാർ കസ്റ്റഡിയിലുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
തനിക്കെതിരെ 2022ൽ എടുത്ത കേസിൽ ഇതുവരെയായിട്ടും അന്വേഷണം നടത്തിയിട്ടില്ലെന്നും മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിട്ടുമില്ലെന്നും സനൽകുമാർ കുറിപ്പിലൂടെ പ്രതികരിച്ചു. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് മടിക്കുന്നത് എന്തുകൊണ്ടെന്നും സനൽകുമാർ ചോദിച്ചു. താൻ കേരളത്തിൽ തിരിച്ചെത്തുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സനൽകുമാർ ഇന്നലെ അറിയിച്ചിരുന്നു. സെക്രട്ടറിയേറ്റിന്റെ ഫുട്‌പാത്തിൽ നീതിക്കായി സമരം ചെയ്യുന്നവർക്കൊപ്പം കിടക്കാനാണ് ആലോചനയെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.
പുതിയ പോസ്റ്റിന്റെ പൂർണരൂപം
എനിക്കെതിരെ 2022ൽ എടുത്ത കേസിൽ അന്വേഷണം നടത്തിയിട്ടില്ല. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ മഞ്ജുവിന്റെയും മകളുടെയും ജീവന് ഭീഷണിയുണ്ട് എന്ന് അവൾ പറഞ്ഞതിന്റെ ശബ്ദരേഖ ഞാൻ പുറത്തുവിട്ടപ്പോൾ ആദ്യം അത് ആളുകളിലേക്ക് എത്താതിരിക്കാൻ ആണ് ശ്രമങ്ങൾ നടന്നത്. എന്നാൽ അത് ജനങ്ങളിൽ എത്തി എന്ന് വന്നപ്പോൾ എനിക്കെതിരെ വീണ്ടും ഒരു കള്ളക്കേസെടുത്തു. അതിലും മഞ്ജു വാര്യർ മൊഴി കൊടുത്തില്ല.
പകരം മറ്റൊരു കോടതിയിൽ മജിസ്‌ട്രേട്ട് മുൻപാകെ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കൊടുത്ത മൊഴി എനിക്കെതിരെ കൊടുത്ത മൊഴിയാണെന്ന് പൊലീസ് പ്രചരിപ്പിച്ചു. ഇതുവരെയും എനിക്കെതിരെ എടുത്ത കേസുകളിൽ ഒരു റിപ്പോർട്ടും പൊലീസ് കോടതിയിൽ കൊടുത്തിട്ടില്ല. എനിക്കെതിരെ അറസ്റ്റ് വാറണ്ടില്ല. ഒരു വിധിയും ചാർജ്ജ് ഷീറ്റും ഇല്ല. പക്ഷെ എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു? എങ്ങനെ? ഏത് നടപടിക്രമം അനുസരിച്ച്? എന്തുകൊണ്ടാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് മടിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ ഒരാളെ അയാൾ ഉന്നയിക്കുന്ന വിഷയങ്ങൾ കിഴിച്ചുമൂടാൻ ലക്ഷ്യമിട്ട് വേട്ടയാടുന്നത് നിങ്ങൾ ചോദ്യം ചെയ്തില്ല എങ്കിൽ പത്രപ്രവർത്തകരേ, നിങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണല്ല. ശവക്കുഴിയാണ്. ദയവായി ചോദ്യങ്ങൾ ചോദിക്കൂ. എന്താണ് നടപടിക്രമങ്ങൾ? എന്താണ് കേസ്? എന്താണ് പരാതിക്കാരിക്ക് പറയാനുള്ളത്? ചോദ്യങ്ങൾ വിഴുങ്ങാനുള്ളതല്ല. ഉറക്കെ ചോദിക്കാനുള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |