പുതുക്കിയ ജി.എസ്.ടി നിരക്കുകൾ നടപ്പിലാകുന്നതോടെ കോളടിച്ചത് ജനങ്ങൾക്ക്. സെപ്തംബർ 22 മുതൽ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഉത്പന്ന (എഫ്.എം.സി.ജി ) കമ്പനികൾ സാധനങ്ങളുടെ വില കുറയ്ക്കും. മദർ ഡെയറി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ തുടങ്ങിയ കമ്പനികളെല്ലാം ഉത്പന്നങ്ങളുടെ പുതുക്കിയ വില പ്രഖ്യാപിച്ചു. ചില സ്ഥാപനങ്ങൾ വില കുറയ്ക്കുന്നതിന് പകരം ഉത്പന്നങ്ങളുടെ അളവ് കൂട്ടുകയാണ് ചെയ്തത്. ജി,എസ്.ടി ഇളവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറുമ്പോൾ നെയ്യ്, വെണ്ണ, പാലുത്പന്നങ്ങൾ, പായ്ക്കറ്റ് ഭക്ഷണങ്ങൾ, ഐസ്ക്രീം, സോപ്പ്, ഷാംപൂ തുടങ്ങി അറുപതിലധികം ഉത്പന്നങ്ങളുടെ വില കുറയുന്നതിനാണ് സാഹചര്യമൊരുങ്ങുന്നത്. പല ഉത്പന്നങ്ങളുടെയും ജി.എസ്.ടി 12ൽ നിന്ന് അഞ്ച് ശതമാനമായും 28ൽ നിന്ന് 18 ശതമാനമായും അടുത്ത ആഴ്ച മുതൽ കുറയും.
ജി.എസ്.ടി കുറച്ചതിന് ശേഷം ഉത്പന്നങ്ങളുടെ പുതുക്കിയ വിലനിലവാരം അറിയിക്കാൻ കേന്ദ്ര സർക്കാർ കമ്പനികൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. വിലയിൽ കൃത്രിമത്വം കാണിക്കുന്നതിന് തടയിടാൻ ഓരോ മാസവും 54 ഉത്പന്നങ്ങളുടെ വില നിലവാര പട്ടിക സമർപ്പിക്കണമെന്നാണ് സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസ് ആൻഡ് എക്‌സൈസ്(സി.ബി.ഐ.സി) ആവശ്യപ്പെട്ടത്. വെണ്ണ, തെർമോമീറ്റർ, കളിപ്പാട്ടങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളുടെ ജി.എസ്.ടി പരിഷ്‌കരണത്തിന് ശേഷമുള്ള വിശദമായ വില പട്ടിക കമ്പനികൾ സമർപ്പിക്കണം. അടുത്ത ആറ് മാസത്തേക്ക് എല്ലാ ഇരുപതാം തിയതിയും വില വിവരങ്ങൾ സി.ബി.ഐ.സിക്ക് നൽകണം. വില നിശ്ചയിക്കുന്നതിലും നികുതി ഈടാക്കുന്നതിലും സുതാര്യതയും സ്ഥിരതയും ഉറപ്പാക്കാനാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |