വർക്കല: സി.പി.എം സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ വിശ്വാസികളാരും പങ്കെടുത്തിട്ടില്ലെന്നും രാഷ്ട്രീയ അവസരവാദമായി മാത്രമാണ് സംഗമത്തെ കാണുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശിവഗിരി സന്ദർശനത്തിനിടയിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യാനിയുടെയോ ജൂതന്മാരുടെയോ വിശ്വാസപ്രോഗ്രാം നടത്താൻ നമ്മൾ ഹമാസിനെ ഏൽപ്പിക്കില്ല. അതുപോലെ സി.പി.എം നടത്തുമ്പോൾ വിശ്വാസികൾ അത് വിശ്വസിക്കില്ല. ഇത് ബി.ജെ.പി മനസിലാക്കിയ വസ്തുതയാണ്. സ്റ്റാലിനെ എന്ത്കൊണ്ട് വിളിക്കുന്നു എന്ന ചോദ്യം ആദ്യം മുതൽ തന്നെ ഉയർത്തിയിരുന്നു. സംഗമത്തിന് എതിര് പറയാൻ ആഗ്രഹിക്കുന്നില്ല. ആഗോള അയ്യപ്പ സംഗമം ആര് സംഘടിപ്പിച്ചാലും നന്നായി നടക്കണമെന്ന നിലപാടാണുള്ളത്. ദ്രോഹിച്ച സർക്കാരിനെ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.പി മുഖ്യമന്ത്രി ആശംസ അറിയിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നും അത് ട്വിസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷും
പ്രാദേശിക ബി.ജെ.പി നേതാക്കളും ശിവഗിരി സന്ദർശന വേളയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |