പാലക്കാട്: ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. മണ്ണാർക്കാട് പാലക്കയം ചെത്തിയത്ത് വീട്ടിൽ ബേബിയുടെയും തങ്കമ്മയുടെയും മകൾ ശിൽപ്പയ്‌ക്കാണ് (24) കുത്തേറ്റത്. ഇവരുടെ ഭർത്താവ് കൈതച്ചിറ സ്വദേശി റോബിനെ പൊലീസ് പിടികൂടി. ശിൽപ്പയുടെ ശരീരത്തിൽ പ്രതി അഞ്ച് തവണ കുത്തിയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം. മൂന്നര വർഷം മുമ്പാണ് ശിൽപ്പയും റോബിനും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നു. തർക്കം കൂടിയതോടെ ശിൽപ്പ പാലക്കയത്തെ സ്വന്തം വീട്ടിലേക്ക് താമസം മാറി. ഇവിടെയെത്തിയാണ് റോബിൻ ആക്രമിച്ചത്.
കയ്യിലുള്ള കത്തി ഉപയോഗിച്ച് റോബിൻ ശിൽപ്പയെ കുത്തുകയായിരുന്നു. ശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വീട്ടുകാരുമാണ് ശിൽപ്പയെ രക്ഷിച്ചത്. തുടർന്ന് റോബിനെ പിടികൂടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശിൽപ്പയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |