തൃശൂർ: വയനാട് മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമാണെന്നും കേരളത്തെ അവഗണിക്കുകയാണെന്നും റവന്യൂ മന്ത്രി കെ.രാജൻ. കേന്ദ്ര ധനസഹായത്തിനായി വീണ്ടും പ്രധാനമന്ത്രിയെ സമീപിക്കും.
പുനർനിർമ്മാണത്തിനുള്ള 2221.03 കോടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും 260.56 കോടിയാണ് ഇപ്പോൾ അനുവദിച്ചത്. ഇത് കേരളത്തോടുള്ള പച്ചയായ അവഗണനയാണ്. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിച്ചില്ല.
കോടതി അന്ത്യശാസനം കൊടുത്തിട്ടും കേന്ദ്രം കോടതിയിൽ മറുപടി പറയുന്നില്ല. ദുരന്തത്തിൽ സഹായിക്കാനെത്തിയ സൈനികരുടെയും മറ്റും പണം കേന്ദ്രം ആവശ്യപ്പെടുകയാണ് പിന്നീട് ചെയ്തത്. ഇതിലൂടെ കേരളത്തെ ആവർത്തിച്ച് അപമാനിക്കുകയാണുണ്ടായത്.
1202 കോടിയുടെ നഷ്ടമുണ്ടായി എന്ന് കാട്ടിയാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് പ്രകാരം മെമ്മോറണ്ടം നൽകിയത്. ഒരു രൂപ പോലും നഷ്ടപരിഹാരം നൽകിയില്ല.
ത്രിപുരയിലുണ്ടായ ദുരന്തത്തിൽ ഐ.എം.സി.ടി പരിശോധിക്കുന്നതിന് മുമ്പ് പണം അനുവദിച്ചു. കേരളത്തിൽ ഭരണകൂടം തങ്ങൾക്ക് അനുകൂലമല്ല എന്നതുകൊണ്ട് ജനങ്ങളെ എന്തിനാണ് ദ്രോഹിക്കുന്നത്. വയനാട് കേന്ദ്ര ധനസഹായവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഇക്കാര്യങ്ങൾ ഉന്നയിക്കാൻ എം.പിമാരോട് ആവശ്യപ്പെടുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |