തിരുവനന്തപുരം: പൂജപ്പുര റോട്ടറി ജംഗ്ഷനിൽ അർദ്ധരാത്രി യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി. തൃക്കണ്ണാപുരം കൃപയിൽ അപ്പു എന്ന സഞ്ജിത്ത്(18),പുന്നയ്ക്കാമുകൾ തേലിഭാഗം പാറയംവിളാകത്ത് വീട്ടിൽ അപ്പു എന്ന അരുൺ(18),പുന്നയ്ക്കാമുകൾ കൊങ്കുളം ബസീലിയൻ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന അലൻ അബി(18),മലയിൻകീഴ് കുന്നുവിള ഗൗരി നന്ദനം വീട്ടിൽ മനു എന്ന ഗൗരി ശങ്കർ (21)എന്നിവരാണ് പിടിയിലായത്.
സംഘത്തിലെ പ്രധാനിയായ വിളവൂർക്കൽ സ്വദേശി എബിൻ (24) ഒളിവിലാണ്. ഞായറാഴ്ച വിഴിഞ്ഞത്തുനിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു യുവാക്കൾ. കൂട്ടം കൂടി നിന്നത് എന്തിനാണെന്ന് ചോദിച്ചതിലുള്ള പ്രകോപനത്തിലായിരുന്നു ആക്രമണം. ഇഷ്ടപ്പെടാത്തതോടെ പ്രതികളിൽ ഒരാൾ കത്തികൊണ്ട് യുവാക്കളെ മുതുകിൽ കുത്തിപ്പരിക്കേല്പിച്ചു. കമ്പുകളും ഹെൽമെറ്റുകളും ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്‌തു.
കുത്തേറ്റവർ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സെയ്ദ് മുഹമ്മദ് എന്ന യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതികൾ ശനിയാഴ്ച രാത്രി മദ്യപിച്ചെത്തി പൂജപ്പുര മണ്ഡപത്തിനു സമീപത്തെ ജയന്റ് വീലിൽ കാശില്ലാതെ കയറണമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതുസംബന്ധിച്ച് പൂജപ്പുര പൊലീസിൽ പരാതി നിലനിൽക്കെയാണ് ആക്രമണം.
ഒളിവിലായ എബിനെതിരെ മലയിൻകീഴ് സ്റ്റേഷനിൽ വധശ്രമക്കേസ് നിലവിലുണ്ട്. പൂജപ്പുര എസ്.എച്ച്.ഒ പി.ഷാജിമോൻ,സബ് ഇൻസ്പെക്ടർ അഭിജിത്ത്,സി.പി.ഒമാരായ മനോജ്,അനുരാഗ്,ഉണ്ണികൃഷ്ണൻ,അരുൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |