ആലപ്പുഴ: യു ബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ 1998ൽ നൽകിയ സ്വർണം ശബരിമല ശ്രീകോവിലിൽ പൂർണമായി പൊതിയുകയായിരുന്നുവെന്ന് അന്നത്തെ കീഴ്‌ശാന്തി ശ്രീനിവാസൻ പോറ്റി. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സന്നിധാനത്ത് കൃത്യമായ രീതിയിലാണ് സ്വർണം പൊതിഞ്ഞതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്‌പോൺസറായി ഉണ്ണികൃഷ്ണൻ പോറ്റിയെ തിരഞ്ഞെടുത്തതിൽ ദേവസ്വം ബോർഡ് കൂടുതൽ ശ്രദ്ധ പുലർത്തണമായിരുന്നുവെന്നും ശ്രീനിവാസൻ പോറ്റി പറഞ്ഞു.
'1998ൽ വാതിലിലും കട്ടിളപടിയിലും മുഴുവനായി സ്വർണം പൊതിഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സന്നിധാനത്തുവച്ച് കൃത്യമായ രീതിയിലാണ് സ്വർണം പൊതിഞ്ഞത്. അതുവരെയുളള എല്ലാ കാര്യങ്ങളും നല്ല രീതിയിലാണ് നടന്നത്. ഇപ്പോഴത്തെ വിവാദം കേട്ടപ്പോൾ വലിയ പ്രയാസം തോന്നി. ദേവസ്വം ബോർഡിന്റെ പണപ്പെട്ടിയാണ് ശബരിമല. അതു തുറന്നാണ് ദേവസ്വം ബോർഡ് ഭരണം നടത്തുന്നത്. ശബരിമലയിലെ വരുമാനം ഒരു കാരണവശാലും കുറയാൻ പാടില്ല. ഇപ്പോൾ അയ്യപ്പഭക്തരുടെ മനസിൽ വലിയ വിഷമമാണ്. അടുത്ത തവണയും നല്ല വരുമാനം ഉണ്ടാകണം. ശബരിമലയിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ തിരഞ്ഞെടുത്തതിൽ കൂടുതൽ ശ്രദ്ധ വേണമായിരുന്നു'- ശ്രീനിവാസൻ പോറ്റി പറഞ്ഞു.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരിബാബു പറയുന്നത് കള്ളമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു. ദ്വാരപാലക ശില്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശില്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണ് കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |