ബംഗളൂരു: അണക്കെട്ടിലെ വെള്ളത്തിലിറങ്ങി കളിക്കുന്നതിനിടെ വിനോദസഞ്ചാരികളായ ആറുപേർ ഒഴുകിപ്പോയി. കർണാടകയിലെ തുമകുരുവിൽ ഇന്നലെയാണ് സംഭവം. ഇവർ ചിത്രമെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി മർക്കോണഹള്ളി അണക്കെട്ട് തുറന്നുവിടുകയായിരുന്നു. ഇതോടെ ശക്തമായ ഒഴുക്കിൽപ്പെട്ട് സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഒഴുകിപ്പോയി.
15പേർ അടങ്ങുന്ന സംഘമാണ് മർക്കോണഹള്ളി അണക്കെട്ടിലേക്ക് വിനോദയാത്രയ്‌ക്കായി എത്തിയത്. ഇവർ ഇറങ്ങുന്നതുവരെ വെള്ളത്തിൽ ഒഴുക്ക് കുറവായിരുന്നു. അപ്രതീക്ഷിതമായി വെള്ളം കുതിച്ചെത്തുകയായിരുന്നു. ഉടൻതന്നെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. നവാസ് എന്നയാളെ രക്ഷിച്ചെങ്കിലും ബാക്കി ആറുപേരും ഒഴുകിപ്പോയി. ഇയാളെ ആദിചുഞ്ചനഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. കാണാതായ മറ്റ് നാലുപേർക്കായി തെരച്ചിൽ തുടരുകയാണെന്ന് തുമകുരു പൊലീസ് സൂപ്രണ്ട് അശോക് കെവി പറഞ്ഞു. ജലപ്രവാഹത്തിലെ സ്വാഭാവിക വർദ്ധനവാണ് സംഭവത്തിന് കാരണമെന്നാണ് ഡാം എഞ്ചിനീയർ പറഞ്ഞത്. എന്നാൽ, സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് ഫോണിൽ പകർത്തിയ ഇവരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |