ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി 8 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും മുത്തഖി കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നടന്ന മോക്‌സോ ഫോർമാറ്റ് കൺസൾട്ടേഷനുകളുടെ ഏഴാമത് യോഗത്തിൽ പങ്കെടുത്ത ശേഷമാണ് മുത്തഖി ഡൽഹിയിലെത്തിയത്. 2021 ആഗസ്റ്റിൽ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്ത ശേഷം ഒരു താലിബാൻ നേതാവിന്റെ ആദ്യ ഇന്ത്യാസന്ദർശനമാണിത്.
താലിബാൻ നേതാക്കൾക്ക് ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിൽ ഏർപ്പെടുത്തിയ യാത്രാവിലക്കിൽ കഴിഞ്ഞ മാസം ഇളവ് നൽകിയതിനെ തുടർന്നാണ് സന്ദർശനം സാദ്ധ്യമായത്. ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ പ്രശ്‌നങ്ങളും സംബന്ധിച്ച് മുത്തഖിയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നതായി വിദേശകാര്യമന്ത്രാലയവക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
നിലവിൽ ഇന്ത്യ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. എന്നാൽ, ഓപ്പറേഷൻ സിന്ദൂറിനുശേഷം ഇന്ത്യയ്ക്ക് പിന്തുണ തേടി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുത്തഖിയെ ഫോണിൽ വിളിച്ചിരുന്നു. താലിബാൻ ഭരണത്തിന് ഇന്ത്യയുടെ അംഗീകാരം തേടൽ, 2023ൽ പൂട്ടിയ ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കൽ തുടങ്ങിയവയാണ് മുത്തഖിയുടെ സന്ദർശന ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |