കോട്ടയം : അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ഏത്തക്കുല വരവ് കൂടിയതോടെ നാടൻ കർഷകർക്ക് പറയാനുള്ളത് നഷ്ടക്കഥ മാത്രം. വിളവെടുത്ത കുലകൾ സംഭരിക്കാൻ ആളില്ലാതെ വന്നതോടെയാണ് പ്രതിസന്ധി. കുറവിലങ്ങാട്, കടുത്തുരുത്തി, ഉഴവൂർ, മോനിപ്പള്ളി, പാമ്പാടി, അയർക്കുന്നം, മീനടം തുടങ്ങിയ ഇടങ്ങളിലാണ് ജില്ലയിൽ കൂടുതലായി ഏത്തവാഴ കൃഷി. അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തുന്ന കുലകൾ വാങ്ങാനാണ് കച്ചവടക്കാർക്ക് താത്പര്യം. വയനാടൻ കുലകൾക്ക് കിലോയ്ക്ക് 15 രൂപയും തമിഴ്‌നാടന് 10 രൂപയിൽ താഴെയുമാണ് വില. കർഷകർക്ക് ഏക ആശ്രയം പ്രാദേശിക കാർഷക വിപണന കേന്ദ്രങ്ങളായിരുന്നു. ഇവ കൃഷി ഭവന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, കച്ചവടക്കാർ കൈമലർത്തിയതോടെ ഇവിടെയും സംഭരണം പാളി. ഇനിയും നിരവധി ഏത്തക്കുലകളാണ് വിളവെടുക്കാൻ പാകമായി നിൽക്കുന്നത്. ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ വട്ടംചുറ്റുകയാണ് കർഷകർ.
പ്രഭാത ഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തണം
കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക കാർഷിക വിപണന കേന്ദ്രങ്ങൾ വഴിയുള്ള സംഭരണം മുടങ്ങിയതോടെ കർഷകരെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യം. ഇതിനായി വിദ്യാലയങ്ങളിലും അങ്കണവാടികളിലും പ്രഭാത ഭക്ഷണ പദ്ധതിയിലേക്ക് നാടൻ ഏത്തപ്പഴം ഉൾപ്പെടുത്തണമെന്ന് കർഷകർ പറയുന്നു.
റബർ ചതിച്ചു, ഇപ്പോൾ വാഴയും
റബർ വില ഇടിഞ്ഞതോടെ നിരവധി കർഷകരാണ് വാഴക്കൃഷിയിലേക്ക് തിരിഞ്ഞത്. വിത്തും വളവും വിലയ്ക്ക് വാങ്ങിയാണ് കൃഷി. വാഴവിത്ത് ഇപ്പോൾ എല്ലാ ഇനങ്ങൾക്കും 20, 25 രൂപയാണ് വില. 750 രൂപ മുതൽ 1000 രൂപയാണ് തൊഴിലാളികൾക്ക് കൂലി. കൃഷിച്ചെലവ് കണക്കാക്കിയാൽ ഭാരിച്ച നഷ്ടമാണ്. കച്ചവടക്കാരൻ പറയുന്ന വിലയ്ക്ക് കൊടുക്കാനേ സാധിക്കൂ. പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിൻവലിഞ്ഞു. വളത്തിന് ഉണ്ടായ അമിത വില വർദ്ധനവും മറ്റൊരു ബുദ്ധിമുട്ടിലാക്കി. പൊട്ടാഷിനടക്കം വില ഉയർന്നു.
കഴിഞ്ഞയാഴ്ച വരെ നാടൻ ഏത്തക്കുലയ്ക്ക് കർഷകന് കിട്ടിയത് കിലോയ്ക്ക് : 40 രൂപ
ഏത്തവാഴ കർഷകരെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സ്‌കൂൾ പ്രഭാത ഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തണം. ജില്ലാ ഭരണകൂടം വേണ്ട നടപടി സ്വീകരിക്കണം.
(ജോസഫ് കറുകച്ചാൽ, കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |