തിരുവനന്തപുരം: വീടുകളിൽ ആൺ - പെൺ വ്യത്യാസമില്ലാതെ സമഭാവനയുടെ അന്തരീക്ഷം വളർത്തിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി. പെൺകുട്ടികളെ അവരുടെ ഭാവി ജീവിതത്തിൽ പ്രതികരണശേഷി ഉള്ളവരായി മാറ്റാൻ
ആത്മവിശ്വാസം നൽകണമെന്നും അവർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ബാലിക ദിനവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ശിശു ഷേമ സമിതി സംഘടിപ്പിച്ച"സേവ് ഗേൾ ചൈൾഡ്" ക്യാമ്പയിനിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി. സതീദേവി. തിരുവനന്തപുരം മോഡൽ എൽ.പി.സ്ക്കൂളിൽ വർണ്ണോത്സവം - ശിശുദിന കലോത്സവത്തിനിടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
'മുറ്റം അടിച്ചു വാരാൻ പെൺകുട്ടികളെ പാടുള്ളുവെന്ന മുതിർന്നവരുടെ മനസ്തിഥി മാറണം. അവിടം മുതൽ അവരുടെ മാനസിക പിരിമുറുക്കം മാറുകയാണ്. തങ്ങൾ എന്നും അനുസരിക്കപ്പെടേണ്ടവർ മാത്രമാണെന്ന കുറ്റബോധം പെൺകുട്ടികളിൽ ഉടലെടുക്കും. അതാണ് വിവാഹാനന്തരവും അവർ ഇത്രയേറെ മറ്റ് കുടുംബങ്ങളിൽ വച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നത്.
സമ്യമനസ്വിനിയായ ഡോ.എം. ലീലാവതി തന്റെ നവതിയിൽ ഗാസയിൽ വിശന്ന വയറുമായി ഭക്ഷണം കഴിക്കാൻ യാചിക്കുന്ന കുട്ടികളെ കണ്ട് തന്റെ തൊണ്ടയിൽ നിന്നും ഭക്ഷണം ഇറങ്ങുന്നില്ല എന്ന് പറഞ്ഞതിനെ സോഷ്യൽ മീഡിയയിൽ കൂടി അധിക്ഷേപിച്ചവർ സമൂഹത്തിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരും നിഷ്ഠുര കിരാത മനസിന് ഉടമകളുമാണ്. ലോകത്ത് ഏറ്റവും പാർശ്വവൽക്കരിക്കപ്പെടുന്നവർ സ്ത്രീകളും കുട്ടികളുമാണ്. പ്രത്യേകിച്ച് പെൺകുട്ടികൾ. വർഗീയ ലഹള, കലാപങ്ങൾ, യുദ്ധം ഇവയിലെല്ലാം പീഡനത്തിന് ഇരയാകുന്നതും കൂടുതലും പെൺകുട്ടികളാണ്.
കേരള സംസ്ഥാനം ശിശുമരണം കുറച്ച് ആയൂർ ദൈർഘ്യം വർദ്ധിപ്പിച്ച് വികസിത രാജ്യങ്ങളെ കിടപ്പിടിച്ച് മുൻപന്തിയിലാണ്. എന്നാൽ പെൺകുട്ടികൾ അതിക്രമിക്കപ്പെടുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ഉണ്ടായികൂടാ. അതിന് സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്'- പി. സതീദേവി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |