SignIn
Kerala Kaumudi Online
Tuesday, 14 October 2025 12.13 AM IST

'ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നു'; ചിദംബരത്തിന്റെ പ്രസ്താവനയിൽ കോൺഗ്രസിൽ അമർഷം

Increase Font Size Decrease Font Size Print Page
-p-chidambaram

ന്യൂഡൽഹി: സുവർണ ക്ഷേത്രത്തിൽ സിഖ് വിഘടനവാദികളെ ഒഴിപ്പിക്കാൻ 1984ൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായ നടപടിയായിരുന്നുവെന്ന മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവനയിൽ കോൺഗ്രസിന് അതൃപ്തി. കോൺഗ്രസ് നേതാവ് റാഷിദ് ആൽവി ചിദംബരത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തി. ആരുടെയെങ്കിലും സമ്മർദ്ദത്തിന്റെ ഫലമായാണോ ചിദംബംരം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്ന് റാഷിദ് അൽവി ചോദിച്ചു. താങ്കൾക്ക് എതിരെ എന്തെങ്കിലും ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

'ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ ഓപ്പറേഷൻ ബ്ലുസ്റ്റാറിനെതിരെ ചിദംബംരം സംസാരിച്ചത് ദൗർഭാഗ്യകരമാണ്. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ശരിയോ തെറ്റോ എന്നത് വ്യത്യസ്തമായ കാര്യമാണ്. ഇന്ദിരാഗാന്ധി തെറ്റായ നടപടി സ്വീകരിച്ചുവെന്ന് അവകാശപ്പെട്ട് അവരെ ആക്രമിക്കാൻ പി ചിദംബരത്തെ പ്രേരിപ്പിക്കുന്നത് എന്താണ് ? ബിജെപിയും പ്രധാനമന്ത്രിയും ചെയ്യുന്ന അതേ കാര്യമാണ് അദ്ദേഹവും ചെയ്യുന്നത്. കോൺഗ്രസ് പാർട്ടിക്കെതിരായ ചിദംബരത്തിന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ നിരവധി സംശയങ്ങൾ ഉയർത്തുന്നു. അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആരുടെയെങ്കിലും സമ്മർദ്ദത്തിന്റെ ഫലമായാണോ അദ്ദേഹം കോൺഗ്രസ് പാർട്ടിയെ ആക്രമിക്കുന്നത്'- ആൽവി പറഞ്ഞു.

1984ൽ സുവർണ ക്ഷേത്രത്തിൽ സിഖ് വിഘടനവാദികളെ ഒഴിപ്പിക്കാൻ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായ നടപടിയായിരുന്നുവെന്നാണ് പി ചിദംബംരം പറഞ്ഞത്. ആ തെറ്റിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് സ്വന്തം ജീവൻ വില നൽകേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിലെ കസൗലിയിൽ നടന്ന സാഹിത്യോത്സവത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഇന്ദിരയുടെ മാത്രം തീരുമാനമായിരുന്നില്ല. സൈന്യം, പൊലീസ്, ഇന്റലിജൻസ്, സിവിൽ സർവീസ് എന്നിവരെല്ലാം ചേർന്നെടുത്ത തീരുമാനമായിരുന്നു. സുവർണ ക്ഷേത്രം വീണ്ടെടുക്കാനുള്ള തെറ്റായ മാർഗമായിരുന്നു അത്. കുറച്ചുവർഷങ്ങൾക്ക് ശേഷം സൈന്യത്തെ പിൻവലിച്ച് തെറ്റ് തിരുത്തി. പഞ്ചാബിൽ ഖാലിസ്ഥാൻ വിഘടനവാദ സംഘടനകളുടെ പ്രവർത്തനം അവസാനിച്ചു. നിലവിൽ സാമ്പത്തിക വെല്ലുവിളികളും അനധികൃത കുടിയേറ്റവുമാണ് പഞ്ചാബ് നേരിടുന്ന വെല്ലുവിളികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഓപ്പറേഷൻ ബ്ലൂസ്റ്റാർ
സ്വാതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാർ. ഖാലിസ്ഥാൻ വിഘടനവാദികൾ 1984 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ഖാലിസ്ഥാൻ പതാക ഉയർത്തി. ജൂൺ മൂന്നിന് പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കേന്ദ്രം സൈനിക നടപടിയിലേക്ക് നീങ്ങി. ജൂൺ ഒന്നിന് ഓപ്പറേഷൻ ബ്ലൂസ്റ്റാർ ആരംഭിച്ചു. സിഖ് മതത്തിന്റെ പുണ്യസ്ഥലങ്ങളിലൊന്നായ സുവർണക്ഷേത്രത്തിലേക്ക് കയറി സൈന്യം നടത്തിയ ഓപ്പറേഷനിൽ ഖാലിസ്ഥാൻ വിഘടനവാദ നേതാവ് ജർണെയിൽ സിംഗ് ഭിന്ദ്രൻവാലയും കൂട്ടാളികളും കൊല്ലപ്പെട്ടു. 83 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ജനങ്ങളടക്കം 500ലേറെ പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇത് സിഖ് സമൂഹത്തിനുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായി. മാസങ്ങൾക്കുശേഷം ഇന്ദിരാ ഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകർ വെടിവച്ചുകൊന്നു. തുടർന്ന് സിഖുകാർക്കെതിരെ വ്യാപകമായ അക്രമം നടന്നു. കലാപത്തിൽ 3,000ത്തിലധികം സിഖുകാർ കൊല്ലപ്പെട്ടു.

TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.