തിരുവനന്തപുരം: പോത്തൻകോട് പായസം പാഴ്സൽ നൽകാത്തതിന് കട തകർത്തതായി പരാതി. കാര്യവട്ടം സ്വദേശി റസീന പായസ കച്ചവടം നടത്തിവന്ന കിയോസ്‌കിലാണ് കാർ ഇടിച്ചുകയറ്റിയത്. പോത്തൻകോട് ഫാർമേഴ്സ് ബാങ്കിന് സമീപം റോഡ് സെെഡിലാണ് കട ഉണ്ടായിരുന്നത്.
കാർ അമിതവേഗത്തിലെത്തി കട ഇടിച്ചുതകർത്തശേഷം നിർത്താതെ പോകുകയായിരുന്നു. പാഴ്സൽ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് പറഞ്ഞതിനാണ് കട ഇടിച്ചുതെറിപ്പിച്ചതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇന്ന് വെെകിട്ട് നാല് മണിയോടെയായിരുന്നുസംഭവം. വെള്ള സ്‌കോർപ്പിയോയിൽ എത്തിയ രണ്ടുപേരാണ് പായസം പാഴ്സൽ ആവശ്യപ്പെട്ടത്. എന്നാൽ പാഴ്സൽ തീർന്നുപോയിയെന്ന് പറഞ്ഞതോടെ കാർ പിന്നോട്ടെടുത്ത് പായസക്കട ഇടിച്ചുതകർക്കുകയായിരുന്നു.
സംഭവസമയം റസീനയുടെ മകൻ മകൻ യാസീൻ കടയിലുണ്ടായിരുന്നെങ്കിലും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പിന്നാലെ റസീന പോത്തൻകോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. വാഹന നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |