വനിതാ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഇംഗ്ളണ്ടിനോട് നാലുറൺസിന് തോറ്റു
ഇൻഡോർ : ഇംഗ്ളണ്ടിന് എതിരായ ഏകദിന വനിതാ ലോകകപ്പ് മത്സരത്തിൽ നാലുറൺസിന് തോറ്റ് ഇന്ത്യ. ഇന്നലെ ഇൻഡോറിൽ ജയിക്കാൻ 289 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 284/6ൽ ഒതുങ്ങുകയായിരുന്നു. സ്മൃതി മാന്ഥന(88),ഹർമൻപ്രീത് കൗർ(70), ദീപ്തി ശർമ്മ (50) എന്നിവർ അർദ്ധ സെഞ്ച്വറി നേടിയിട്ടും ഇന്ത്യയ്ക്ക് ഇംഗ്ളണ്ടിനെ മറികടക്കാനായില്ല. ടൂർണമെന്റിലെ അഞ്ചുകളിൽ മൂന്നാം തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പോയിന്റ് പട്ടികയിൽ നാലാമതാണ്. നാലാം ജയവുമായി ഇംഗ്ളണ്ട് രണ്ടാമതും.വ്യാഴാഴ്ച ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് ടീം എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 288 റൺസ് നേടിയത്. സെഞ്ച്വറി നേടിയ ഹീതർനൈറ്റും (109), അർദ്ധസെഞ്ച്വറി നേടിയ അമി ജോൺസും (56) ചേർന്നാണ് ഇംഗ്ളണ്ടിന് അടിത്തറയിട്ടത്. ഓപ്പണിംഗിൽ ടാമി ബ്യൂമോണ്ടും (22) അമിയും ചേർന്ന് 16 ഓവറിൽ 73 റൺസാണ് കൂട്ടിച്ചേർത്തത്. ദീപ്തി ശർമ്മയാണ് ഇരുവരെയും പുറത്താക്കിയത്. തുടർന്ന് ഹീതർനൈറ്റും ക്യാപ്‌ൻ നാറ്റ്ഷീവർ ബ്രണ്ടും (38) ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 113 റൺസ് ഇംഗ്ളണ്ടിനെ മുന്നോട്ടുനയിച്ചു. ബ്രണ്ടിനെ പുറത്താക്കി ശ്രീ ചരണിയാണ് സഖ്യം പൊളിച്ചത്. ടീം സ്കോർ 249ൽ വച്ച് ഹീതർനൈറ്റ് റൺഔട്ടാവുകയായിരുന്നു. തുടർന്ന് സോഫിയ ഡങ്ക്ളിയെ(15)യും ശ്രീചരണി മടക്കി അയച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ്മ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ശ്രീ ചരണിക്ക് രണ്ടുവിക്കറ്റ് ലഭിച്ചു.
അർദ്ധസെഞ്ച്വറികൾ നേടിയ ഉപനായിക സ്മൃതി മാന്ഥനയും നായിക ഹർമൻപ്രീത് കൗറുമാണ് ഇന്ത്യൻ ചേസിംഗിന് ചുക്കാൻ പിടിച്ചത്. ഓപ്പണർ പ്രതിക റാവലിനെ (6) തുടക്കത്തിലേ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. പകരമിറങ്ങിയ ഹർലീൻ ഡിയോൾ(24) 10 ഓവറിൽ 42ലെത്തിയപ്പോൾ മടങ്ങിയപ്പോഴാണ് ഹർമൻപ്രീതും സ്മൃതിയും ഒരുമിക്കുന്നത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 125 റൺസ് ഇന്ത്യയെ മുന്നോട്ടുനയിച്ചു.70 പന്തുകളിൽ 10 ഫോറടക്കം 70 റൺസ് നേടിയ ഹർമൻപ്രീത് 31-ാം ഓവറിലാണ് മടങ്ങിയത്.42-ാം ഓവറിൽ സ്മൃതിയും 46-ാം ഓവറിൽ റിച്ചയും പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |