തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ വർദ്ധനവ്. കഴിഞ്ഞ രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഇന്ന് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 1520 രൂപ വർദ്ധിച്ച് ഇന്ന് ഒരു പവൻ സ്വർണത്തിന് 97,360 രൂപയാണ്. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയായി.
ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,980 രൂപയുമായിരുന്നു. ഒരു ലക്ഷം കടന്ന് സ്വർണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ ശനിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. എന്നാൽ വീണ്ടും ഒരു ലക്ഷത്തിന് അടുത്തേക്ക് കുതിക്കുകയാണ്.
ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികൾ സ്വർണവിലയെ നന്നായി ബാധിക്കുന്നുണ്ട്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത, വീണ്ടും കലുഷിതമായ യുഎസ്-ചൈന വ്യാപാരയുദ്ധം, യുഎസിൽ റീജിയണൽ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി, മറ്റു സുപ്രധാന കറൻസികൾക്കെതിരായ ഡോളറിന്റെ വീഴ്ച എന്നിവ കാരണമാണ് സ്വർണവിലയിൽ വൻകുതിപ്പുണ്ടാകുന്നത്. റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ കറൻസികൾക്ക് പകരം സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് കാരണമാകുകയാണ്.
സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് രണ്ട് രൂപ കുറഞ്ഞിട്ടുണ്ട്. ഇന്ന് ഗ്രാമിന് 188 രൂപയും കിലോഗ്രാമിന് 1,88,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |