ഖാൻ യൂനിസ്: ഖാൻ യൂനിസിൽ ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ഇസ്രയേലി സൈനികർക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പച്ചതായി അധികൃതർ അറിയിച്ചു.പ്രദേശത്ത് ഹമാസ് പോരാളികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കൂട്ടിച്ചേർത്തു. ഞായറാഴ്ച്ച രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചിരുന്നു.തുടർന്ന് തെക്കൻ, മധ്യ ഗാസയിൽ തുടർച്ചയായി നടത്തിയ വ്യോമാക്രമണത്തിൽ 40 അധികം പാലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.
അതേസമയം ബന്ദികളുടെ മൃതദേഹം വീണ്ടെടുക്കുന്നതിനായി റെഡ് ക്രോസ് തെക്കൻ ഗാസയിലേക്ക് പോകുന്നുണ്ടെന്ന് ഇസ്രയേൽ സൈന്യവും ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഞായറാഴ്ച ഇസ്രയേൽ 40-ലധികം പലസ്തീനികളെ കൊന്നൊടുക്കുകയും മാനുഷിക സഹായങ്ങളും നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നതായി ഗാസ നിവാസികൾ പറയുന്നു.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 530ലധികം ട്രക്കുകൾ ഗാസയിലേക്ക് അയച്ചതായി വേൾഡ് ഫുഡ് പ്രോഗ്രാം (WFP) അറിയിച്ചു. യുദ്ധത്തിന് മുൻപ് പ്രതിദിനം 500-600 വരെ ട്രക്കുകൾ എത്തുമായിരുന്നു. ഗാസയിലുടനീളം26 ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ പുനഃസ്ഥാപിച്ചതായും മുൻപത്തെ 145 പോയിന്റുകളിലേക്ക് വ്യപിപ്പിക്കുമെന്നും WFP കൂട്ടിച്ചേർത്തു.
പാലസ്തീൻ യുവതിയെ ആക്രമിച്ചു
ജോർദാനിൽ തുർമുസ് അയ്യ ഗ്രാമത്തിൽ ഒലിവ് വിളവെടുപ്പിനിടെ പലസ്തീൻ യുവതിയെ കുടിയേറ്റക്കാരൻ ക്രൂരമായി ആക്രമിച്ചതായി റിപ്പോർട്ട്.ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ്. മാധ്യമപ്രവർത്തകൻ ജാസ്പർ നഥാനിയേലാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.അഫാഫ് അബു ആലിയ ( 55) എന്ന കർഷകയാണ് ആക്രമണത്തിന് ഇരയായത്.വടിയുമായി വന്ന യുവാവ് ആലിയയെ തലങ്ങും വിലങ്ങും അടിച്ച് വീഴ്ത്തുന്നത് വീഡിയോയിൽ കാണാം.ബോധരഹിതയായി വീണതിന് ശേഷവും അടിക്കുന്നത് തുടർന്നുവെന്ന് നഥാനിയേൽ പറയുന്നു.യുവതിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഒലിവ് വിളവെടുപ്പ് കാലയളവിൽ ജൂത കുടിയേറ്റക്കാരുടെ ഭാഗത്തുനിന്ന് പലസ്തീനികൾക്ക് നേരെ ആക്രമണം പതിവാണെന്നും ഇതിന് സഹായം നൽകാനെത്തിയ ആളാണ് വിദേശ പൗരനെന്നും റിപ്പോർട്ടുകൾ പറയുന്നു. അക്രമം നടന്ന സ്ഥലത്ത് ഇസ്രയേൽ പ്രതിരോധ സേന എത്തിയതിന് ശേഷം സംഘർഷം നിയന്ത്രിച്ചുവെന്നും, കുടിയേറ്റക്കാരുടെ ഭാഗത്തുനിന്നുള്ള അക്രമത്തെ ശക്തമായി അപലപിക്കുന്നതായും ഐഡിഎഫ് പ്രതികരിച്ചിരുന്നു.
ഗാസയെ മനുഷ്യവാസ യോഗ്യമല്ലാത്ത പ്രദേശമാക്കി -ഖത്തർ അമീർ
ദോഹ: ഇസ്രയേലിന്റെ ആക്രമണം ഗാസ മുനമ്പിനെ മനുഷ്യവാസ യോഗ്യമല്ലാത്ത പ്രദേശമാക്കി മാറ്റിയതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഗാസയിലെ വെടിനിർത്തൽ ലംഘനത്തിൽ ഖത്തർ അമീർ അപലപിച്ചു. രണ്ട് വർഷമായി ഗാസയിൽ നടക്കുന്നത് വംശഹത്യയാണെന്നും ഇതിന് പരിഹാരം കാണാൻ അന്താരാഷ്ട്ര നിയമങ്ങൾക്ക് കഴിയുന്നില്ല എന്നത് ഖേദകരമാണെന്നും അമീർ പറഞ്ഞു.ശൂറ കൗൺസിലിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്താരാഷ്ട്ര സമൂഹത്തിലെ സജീവ പങ്കാളി എന്ന നിലയിൽ അറബ്-ഇസ് ലാമിക സമൂഹം നേരിടുന്ന വെല്ലുവിളികളെ ഖത്തർ ഫലപ്രദമായി നേരിടുമെന്നും ഒരു ശ്രമവും പാഴാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.നീതിയുക്തമായ പരിഹാരം കാണുന്നതുവരെ, അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകണം. അവരുടെ ന്യായമായ അവകാശങ്ങൾക്കായി ഐക്യദാർഢ്യം പ്രകടിപ്പിക്കണം. വംശഹത്യക്ക് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുകയും വേണമെന്നും അമീർ അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്ര സംഘടന ജീവനക്കാരെ വിട്ടയച്ച് ഹൂതികൾ
ചാര പ്രവർത്തനം നടത്തി എന്ന് ആരോപിച്ച് യെമനിലെ വിമതവിഭാഗമായ ഹൂതികൾ ബന്ദികളാക്കിയ 5 ഐക്യരാഷ്ട്ര സംഘടന ജീവനക്കാരെ വിട്ടയച്ചു. സനയിൽ തടങ്കലിൽ വച്ച ശേഷമാണ് പേരെ വിട്ടയച്ചത്. ഇവരെല്ലാവരും യമനി പൗരൻമാരാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 ജീവനക്കാരെയും ഹൂതികൾ ബന്ദികളാക്കിയിരുന്നെങ്കിലും ഇവരെ ഐക്യരാഷ്ട്രസംഘടനയുടെ ഓഫിസ് വളപ്പിൽ പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട ഹൂതി സൈനിക മേധാവി മുഹമദ് അബ്ദുൾ കരീമിന്റെ സംസ്കാരം നടത്തി.സനയിൽ നടന്ന സംസ്കാര ചടങ്ങിൽ ആയിരത്തിലധികം പേരാണ് ഒത്തുകൂടിയത്. ഏകദേശം രണ്ട് മാസം മുമ്പ്, ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവിയും സനയിലെ മുതിർന്ന ഹൂതി സർക്കാർ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |