
തിരുവനന്തപുരം: എല്ലാവരെയും ഉൾകൊള്ളുന്ന വ്യവസായ നയ സമീപനമാണ് കേരളത്തിന് നേട്ടമായതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'വിഷൻകേരളം 2031' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രകൃതി സൗഹൃദ നിക്ഷേപ നയമാണ് പിന്തുടരുന്നത്. പാരിസ്ഥിതിക, സാമൂഹ്യ, ഗവേണൻസ്(ഇ.എസ്.ജി) നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം കേരളമാണെന്നും പി. രാജീവ് പറഞ്ഞു.
വൻകിട, ചെറുകിട വ്യവസായങ്ങളെ ഒരുപോലെ പരിഗണിക്കുന്നു. ഉദ്യം രജിസ്‌ട്രേഷനുകളുടെ എണ്ണം 2019ലെ 85,000ൽ നിന്ന് 16.85 ലക്ഷത്തിലേക്ക് ഉയർന്നു. ഇതിൽ 48 ശതമാനം വനിതാ സംരംഭകരാണ്. വിഷൻ 2031 ഡോക്യുമെന്റ് അവതരണവും മന്ത്രി നിർവ്വഹിച്ചു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി.എൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ സഞ്ജയ് ഖന്ന, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ പി. വിഷ്ണുരാജ്,
വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജുലാ തോമസ്, മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ ഡോ.കെ. ഹരികുമാർ, കെ.എസ്.ഐ.ഡി.സി എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |