തിരുവനന്തപുരത്തെ വട്ടപ്പാറയ്ക്കടുത്തുളള പോങ്ങുംമൂടിനടുത്തുളള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെയും സ്‌നേക്ക് മാസ്റ്റർ സംഘത്തിന്റെയും ഇന്നത്തെ യാത്ര. കർഷകനായ വിജയകുമാറിന്റെ ഫോൺ കോൾ ലഭിച്ചതോടെയാണ് വാവയും സംഘവും വീട്ടിലെത്തിയത്. വീടിന്റെ അടുക്കളവശത്ത് വലിയ ശബ്ദം കേട്ടതോടെയാണ് വിജയകുമാർ ശ്രദ്ധിച്ചത്. സമീപത്തുളള വലിയ ഭിത്തിയിൽ നിന്ന് നിലത്തേക്ക് രണ്ട് പാമ്പുകൾ വീണ് പഴയ വസ്തുക്കൾ ശേഖരിച്ചുവച്ചിരിക്കുന്ന സ്ഥലത്തേക്ക് കയറുകയായിരുന്നു.

വാവ എത്തി സാധനങ്ങൾ മാറ്റിയപ്പോഴാണ് പൈപ്പിനുളളിൽ ശാന്തമായി ഇരിക്കുന്ന അണലികളെ കണ്ടത്. സാവധാനത്തിൽ ഒരു അണലിയെ പുറത്തെടുത്തതിനുശേഷവും രണ്ടാമനെയും സുരക്ഷിതമായി എടുക്കുകയായിരുന്നു. ആൺ അണലി ഭിത്തിയിലൂടെ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വാവയുടെ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് കുതിച്ചുയർന്ന് കൊത്താൻ ശ്രമിച്ചു. ഇതേസമയം പെൺ അണലി ചുരുണ്ടുകൂടി വലിയ ശബ്ദമുണ്ടാക്കി ആക്രമിക്കാനും ശ്രമിച്ചു. സാധാരണ നവംബർ മാസം ആരംഭിക്കുന്നതോടെയാണ് അണലികൾ ഇണചേരുന്നതെന്നും വാവ പറഞ്ഞു. എന്നാൽ ഒക്ടോബർ മാസത്തിലും അണലികൾ ഇണചേരുന്നുണ്ടെന്നും പറഞ്ഞു. ഇത്തവണ കിട്ടിയ അണലികൾ ഇണചേരാൻ തയ്യാറെടുക്കുകയായിരുന്നുവെന്നാണ് വാവ വ്യക്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |