
തിരുവല്ല: കടപ്രയിലെ ആളൊഴിഞ്ഞ വീട്ടിൽ നടന്ന പരസ്യ മദ്യപാനത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയ കുടുംബത്തിന് വധഭീഷണിയെന്ന് പരാതി. കടപ്ര 14ാം വാർഡ് എസ്.എസ്. വില്ലയിലെ ഫിലിപ് ജോർജിനും കുടുംബത്തിനുമാണ് നാലംഗ സംഘം വധഭീഷണി മുഴക്കിയത്. സംഭവത്തിൽ ഫിലിപ് പുളിക്കീഴ് പൊലീസിൽ പരാതി നൽകി. ഞായറാഴ്ച രാവിലെ 11ന് പ്രദേശവാസികളടക്കം പത്തോളം പേരടങ്ങിയ സംഘം ഫിലിപ് ജോർജിന്റെ വീട്ടിന് എതിർവശമുള്ള ആളൊഴിഞ്ഞ വീട്ടുവളപ്പിൽ മണിക്കൂറുകളോളം മദ്യപിച്ച് അസഭ്യം പറയുകയും ബഹളം വച്ചതിനെ തുടർന്ന് ഫിലിപ് പൊലീസിൽ വിവരം അറിയിച്ചതിന്റെ വൈരാഗ്യമാണ് ഭീഷണിക്ക് കാരണം.
മദ്യപിച്ച് അവശനിലയിലായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. അതേ ദിവസം ഉച്ചയ്ക്ക് 12ന്ന് നാലംഗ സംഘം ഫിലിപ്പിന്റെ വീട്ടിലെത്തി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ഫിലിപ് പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേയ്‌ക്കെതിരെ പടക്കം എറിഞ്ഞതായും അദ്ദേഹം പരാതിയിൽ വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |