
കൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിലെ വിദ്യാർത്ഥിനിയെ പുതിയ സ്കൂളിൽ ചേർത്തതായി പെൺകുട്ടിയുടെ പിതാവ്. പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിലാണ് കുട്ടിയെ ചേർന്നത്. കുട്ടിയുടെ പിതാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
'തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകൾ എത്തി' എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്. ഹിജാബ് വിവാദത്തിന് പിന്നാലെ പെൺകുട്ടിയെ സ്കൂൾ മാറ്റുമെന്ന് പിതാവ് പറഞ്ഞിരുന്നു.
അതേസമയം, പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ പുറത്തു നിറുത്തിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. ഈ സ്കൂളിൽ കുട്ടി പഠനം തുടരുന്നില്ലെന്നും പ്രശ്നം വലുതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രക്ഷിതാക്കൾ അറിയിച്ച സാഹചര്യത്തിലാണിത്. സ്കൂൾ അധികൃതരും സർക്കാരും അനുകൂല നിലപാടെടുത്തതോടെ ഇതുസംബന്ധിച്ച ഹർജിയിലെ തുടർനടപടികൾ ജസ്റ്റിസ് വി ജിഅരുൺ അവസാനിപ്പിക്കുകയായിരുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായസൗഹാർദ്ദം നിലനിൽക്കട്ടേയെന്ന് കോടതി പറഞ്ഞിരുന്നു.
ഹിജാബ് വിഷയത്തിൽ സ്‌കൂൾ അധികൃരുടെ വീഴ്ച ചൂണ്ടിക്കാട്ടി എറണാകുളം ഡിഇഒ നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കേസിൽ കക്ഷികളായ വിദ്യാർത്ഥിനിയും പിതാവും കോടതിയിൽ ഹാജരായിരുന്നു. പള്ളുരുത്തി സ്കൂളിൽ കുട്ടി പഠനം തുടരുന്നില്ലെന്നും പ്രശ്നം വലുതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇവരുടെ അഭിഭാഷകൻ അറിയിച്ചു. വിഷയം വഷളാക്കാനാണ് മാനേജ്മെന്റിന്റെ ഹർജിയെന്നും ആരോപിച്ചിരുന്നു.
എന്നാൽ, യൂണിഫോമിലും അച്ചടക്കത്തിലും രാജ്യാന്തരനിലവാരം പാലിക്കാനുള്ള നിർദ്ദേശമാണ് നൽകിയതെന്നും ആരെയും ഒറ്റപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു. പ്രത്യേക മദ്ധ്യസ്ഥശ്രമം ആവശ്യമില്ലെന്നും ഹൈക്കോടതിയിൽത്തന്നെ പരിഹാരമുണ്ടാക്കാമെന്നും വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് ഹർജി തീർപ്പാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |