
തിരുവനന്തപുരം: ഒരേവേദിയിൽ പരസ്പരം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനും. ജി സുധാകരൻ തികഞ്ഞ കമ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണെന്നായിരുന്നു വിഡി സതീശൻ പറഞ്ഞത്. വിഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണ് എന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. ആർഎസ്‌പി നേതാവ് ടി ജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാര ദാനവേദിയിലായിരുന്നു പുകഴ്ത്തൽ.
സതീശൻ പറഞ്ഞത്
ജി സുധാകരൻ തികഞ്ഞ കമ്യൂണിസ്റ്റും നീതിമാനുമായ ഭരണാധികാരിയാണ്. ഞാൻ കണ്ടതിൽവച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ്. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലൊരാളെ കണ്ടിട്ടില്ല. ജി സുധാകരന് അവാർഡ് നൽകുക എന്നുപറഞ്ഞാൽ അത് എനിക്കുകൂടിയുള്ള ആദരവായി കണക്കാക്കുന്നു.
ജി സുധാകരൻ പറഞ്ഞത്
വിഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണ്. കോൺഗ്രസ് സെമിനാറിൽ പങ്കെടുത്താൽ എന്താണ് പ്രശ്നം. പാർട്ടി മെമ്പർമാരാണ് സിപിഎമ്മിന്റെ സൈന്യം. അല്ലാതെ സൈബർ സേന അല്ല. കമന്റ് ബോക്സ് അടച്ചുവച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ബിജെപി വളർച്ചയെ ആശ്രയിച്ചിരിക്കും കേരളത്തിൽ സിപിഎം- കോൺഗ്രസ് സഖ്യം. എനിക്ക് വേറെ പാർട്ടിയിൽ പോകണമെങ്കിൽ അന്തസായി പറഞ്ഞിട്ടുപോകും.
കുറച്ചുനാളായി പാർട്ടിയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല ജി സുധാകരൻ. നേരത്തേ വിഡി സതീശനെ പ്രസംശിച്ച് സംസാരിച്ചതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ ജി സുധാകരൻ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.
അതിനിടെ, ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലൊരു പൊതുമരാമത്ത് മന്ത്രിയെ കണ്ടിട്ടില്ല എന്ന വിഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ യുഡിഎഫിലെ ചില കോണുകളിൽ നിന്ന് വിമർശനമുയർന്നുതുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളാണ് പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പാരാലാരിവട്ടം പാലം പൊളിച്ചുമാറ്റേണ്ടിവന്നതിൽ ഏറ്റവുമധികം ആരോപണവിധേയനായത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയും ലീഗ് നേതാവുമായിരുന്ന വികെ ഇബ്രാഹിം കുഞ്ഞായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |