
ക്രൂഡ് വില ഇടിഞ്ഞതോടെ ലാഭം 40 ഇരട്ടി വരെ ഉയര്‍ന്നു
കൊച്ചി: ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞതോടെ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം കുതിച്ചുയര്‍ന്നു. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐ.ഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍(ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍(എച്ച്.പി.സി.എല്‍) എന്നിവയെല്ലാം ലാഭത്തിലും വിറ്റുവരവിലും മികച്ച നേട്ടമുണ്ടാക്കി. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ അറ്റാദായം മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ 4,128 ശതമാനം ഉയര്‍ന്ന് 7,610 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേകായളവില്‍ കമ്പനി 169.58 കോടി രൂപ നഷ്ടം നേരിട്ടിരുന്നു. വരുമാനം ഇക്കാലയളവില്‍ നാല് ശതമാനം ഉയര്‍ന്ന് 2.07 ലക്ഷം കോടി രൂപയിലെത്തി. അവലോകന കാലയളവില്‍ റിഫൈനിംഗ് മാര്‍ജിന്‍ ബാരലിന് 6.32 ഡോളറായി ഉയര്‍ന്നതാണ് നേട്ടമായത്.
ബി.പി.സി.എല്ലിന്റെ അറ്റാദായം ഇക്കാലയളവില്‍168 ശതമാനം ഉയര്‍ന്ന് 6,442.5 കോടി രൂപയിലെത്തി. മുന്‍വര്‍ഷം അറ്റാദായം 2,397.23 കോടി രൂപയായിരുന്നു. വരുമാനം 3.1 ശതമാനം ഉയര്‍ന്ന് 1.22 ലക്ഷം കോടി രൂപയിലെത്തി. എച്ച്.പി.സി.എല്ലിന്റെ അറ്റാദായം 507 ശതമാനം ഉയര്‍ന്ന് 3,830 കോടി രൂപയായി. വരുമാനം 0.82 ശതമാനം ഉയര്‍ന്ന് 1.01 ലക്ഷം കോടി രൂപയിലെത്തി.
റിഫൈനിംഗ് മാര്‍ജിനില്‍ ലോട്ടറി
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂക്കുകുത്തിയതും റഷ്യയില്‍ നിന്നും എണ്ണ ഡിസ്‌കൗണ്ടില്‍ ലഭിച്ചതുമാണ് സെപ്തംബര്‍ പാദത്തില്‍ പൊതുമേഖല കമ്പനികള്‍ക്ക് ലോട്ടറിയായത്. ദീര്‍ഘ കാലമായി ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്താത്തതും നേട്ടമായി.
എല്‍.പി.ജി നഷ്ടം നികത്താന്‍ കേന്ദ്ര സഹായം
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പാചക വാതകം ഉത്പാദന ചെലവിലും കുറഞ്ഞ വിലയില്‍ വില്‍ക്കുന്നതിലുള്ള നഷ്ടം നികത്താന്‍ മൂന്ന് പൊതുമേഖല കമ്പനികള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ 14,486 കോടി രൂപ സബ്‌സിഡി നല്‍കും.
നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭ വിഹിതം(ഓഹരി ഒന്നിന്)
ബി.പി.സി.എല്‍- 7.5 രൂപ
എച്ച്.പി.സി.എല്‍- 5 രൂപ
ജൂലായ്-സെപ്തംബര്‍ കാലയളവിലെ പ്രകടനം
കമ്പനി : അറ്റാദായം: വര്‍ദ്ധന
ഐ.ഒ.സി 7,610 കോടി രൂപ: 4,128%
ബി.പി.സി.എല്‍: 6,442.5 കോടി രൂപ: 168%
എച്ച്.പി.സി.എല്‍:3,830 കോടി രൂപ: 506.5%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |