
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രണ്ടുവർഷത്തേക്കാണ് നിയമനം. ബോർഡ് അംഗമായി മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ കെ. രാജുവിനെയും നിയമിച്ചു.14 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ നിർദ്ദേശപ്രകാരമാണ് ജയകുമാറിനെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും ബോർഡംഗം എ. അജികുമാറിന്റെയും കാലാവധി ഈമാസം 13ന് അവസാനിക്കും. 14നാണ് കെ. ജയകുമാറും കെ. രാജുവും ചുമതലയേൽക്കുക. ട്രാവൻകൂർ കൊച്ചി ഹിന്ദു റിലീജിയസ് ആക്ട് പ്രകാരം മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് ദേവസ്വം ബോർഡിലെ പ്രസിഡന്റിനെയും അംഗത്തെയും തിരഞ്ഞെടുക്കേണ്ടത്. അതനുസരിച്ച് കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ശബരിമല ക്ഷേത്രത്തിലെ സ്വർണത്തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പ്രശാന്തിനെ മാറ്റി ജയകുമാറിനെ തലപ്പത്തേക്ക് കൊണ്ടുവരുന്നത്. മുൻ ചീഫ് സെക്രട്ടറിയും പൊതുസ്വീകാര്യനുമായ ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതുവഴി വിവാദങ്ങളിൽ നിന്ന് ഒഴിയാനാകുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |