
ധാക്ക: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ളാദേശ് അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ. കഴിഞ്ഞ വർഷത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയെന്ന കേസിൽ ഷെയ്ഖ് ഹസീന കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വിധി. പിന്നാലെ ബംഗ്ളാദേശിൽ യൂനുസ് സർക്കാർ സുരക്ഷ ശക്തമാക്കി.
ഹസീനയ്ക്ക് പുറമെ മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ കമാൽ, മുൻ ഐജിപി ചൗധരി അബ്ദുള്ള അൽ-മാമുൻ എന്നിവരും കേസിൽ കുറ്റക്കാരാണെന്ന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ കണ്ടെത്തി. 2024 ജൂലായ് - ഓഗസ്റ്റ് മാസങ്ങളിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങൾ, പീഡനങ്ങൾ, തിരോധാനങ്ങൾ, തീവയ്പ്പുകൾ എന്നിവയിൽ മൂവരും ഉത്തരവാദികളാണെന്ന് കോടതി വ്യക്തമാക്കി. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ ഒരു ബംഗ്ളാദേശ് പ്രധാനമന്ത്രിക്കെതിരായുള്ള ആദ്യ ശിക്ഷാവിധിയാണിത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ കഴിഞ്ഞവർഷം ഓഗസ്റ്റ് അഞ്ചിന് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു.
ഹസീനയുടെ പതനത്തിന് മുമ്പ് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പൊലീസുകാരുൾപ്പടെ 1500ലധികം ആളുകൾ കൊല്ലപ്പെട്ടെന്നാണ് കണക്ക്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾ ഹസീനയുടെ പതനത്തിലേയ്ക്ക് നയിക്കുകയായിരുന്നു.
ഇതിനിടെ ഹസീന തന്റെ പാർട്ടിയായ അവാമി ലീഗിന്റെ ഫേസ്‌ബുക്ക് പേജിലിട്ട ഓഡിയോ സന്ദേശത്തിൽ സർക്കാരിനെതിരായ പാർട്ടിയുടെ പോരാട്ടം തുടരാൻ ആഹ്വാനം ചെയ്‌തു. സർക്കാർ നിരോധനം തുടരുമ്പോഴും പോരാടണമെന്നാണ് ഷെയ്‌ഖ് ഹസീന ആവശ്യപ്പെട്ടത്. 'ഒന്നും പേടിക്കാനില്ല. ഞാൻ ജീവനോടെയുണ്ട്. ജീവനോടെയിരിക്കും. രാജ്യത്തെ ജനങ്ങളെ ഞാൻ പിന്തുണയ്‌ക്കും.' ഹസീന സന്ദേശത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |