
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ പാനൽ അംഗീകരിക്കാത്ത ഗവർണർ ആർ.വി.ആർലേക്കർക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ ശുപാർശയിൽ നിയമന വിജ്ഞാപനമിറക്കാതെ ഗവർണർ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്നും ഗുരുതരമായ സ്ഥിതിയാണിതെന്നും സർക്കാർ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ നിയമനത്തിനുള്ള മുൻഗണനാക്രമം നിശ്ചയിച്ചതെങ്ങനെയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും സെർച്ച് കമ്മിറ്റി അദ്ധ്യക്ഷൻ ജസ്റ്റിസ് സുധാൻഷു ധൂലിയയും മറുപടി നൽകിയിട്ടില്ലെന്നും അതിനാലാണ് തീരുമാനമെടുക്കാനാവാത്തതെന്നും ഗവർണർ മറുപടി ഫയൽ ചെയ്യും.
സെർച്ച് കമ്മിറ്റി, വി.സി നിയമനത്തിനുള്ള പാനൽ മുഖ്യമന്ത്രിക്ക് കൈമാറാനും അതിൽ മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മുൻഗണനാക്രമം ഗവർണർ അംഗീകരിക്കാനുമാണ് സുപ്രീംകോടതി ഉത്തരവ്. സർക്കാരും ഗവർണറും തമ്മിൽ സമവായമുണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണം. എന്നാൽ പാനൽ കൈമാറിയിട്ട് ഒരു മാസം കഴിഞ്ഞ സാഹചര്യത്തിലാണ് സർക്കാർ ഗവർണർക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്. പാനലിൽ പേരുള്ളവരെ എങ്ങനെ തിരഞ്ഞെടുത്തെന്നും എന്താണ് മാനദണ്ഡമെന്നും അഭിമുഖത്തിൽ എത്ര വീതം മാർക്ക് കിട്ടിയെന്നുമടക്കം പരിശോധിക്കാൻ രേഖകളെല്ലാം കൈമാറാൻ മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി നിയോഗിച്ച റിട്ട.ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായ സെർച്ച് കമ്മിറ്റി തയ്യാറാക്കിയ പാനൽ മാത്രമേ കൈവശമുള്ളൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രേഖകൾ ആവശ്യപ്പെട്ട് ജസ്റ്റിസ് ധൂലിയയ്ക്ക് ഗവർണർ കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല.നിയമനാധികാരിയായ തനിക്ക് രേഖകൾ പരിശോധിക്കാതെ തീരുമാനിക്കാനാവില്ലെന്നാണ് ഗവർണറുടെ നിലപാട്. നിയമിക്കേണ്ടവരുടെ ബയോഡേറ്റ പോലും ലഭിച്ചിട്ടില്ല. സെർച്ച്കമ്മിറ്റി പാനലും യോഗത്തിന്റെ മിനുട്ട്സും മാത്രം വച്ച് തനിക്ക് നിയമനം നടത്താനാവില്ലെന്ന് ഗവർണർ അറിയിക്കും.
സാങ്കേതിക സർവകലാശാലയിലേക്ക്-39, ഡിജിറ്റലിലേക്ക്-30 പേരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. ഇതിൽ നിന്നാണ് മൂന്നു വീതം പേരുകളുള്ള പാനലുണ്ടാക്കിയത്. സുപ്രീംകോടതി ഉത്തരവു പ്രകാരം പാനലിൽ മുഖ്യമന്ത്രി മുൻഗണനാ ക്രമം നിശ്ചയിച്ചാണ് ഗവർണർക്ക് കൈമാറിയത്. അതേ മുൻഗണനാ ക്രമത്തിൽ ഗവർണർ നിയമനം നടത്തണമെന്നും എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയെ അറിയിക്കണമെന്നുമാണ് ഉത്തരവ്. ഗവർണർ തീരുമാനമെടുത്തില്ലെങ്കിൽ സുപ്രീംകോടതി നിയമനം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |