
തിരുവനന്തപുരം:ശമ്പളകമ്മിഷൻ വന്നെങ്കിലും ഈ സർക്കാരിന് പരിഷ്ക്കരണം നടപ്പാക്കാനാകില്ലെന്ന് ബോധ്യമായതോടെ ജീവനക്കാർ ആശങ്കയിൽ.
വി.പി.ജോയി അദ്ധ്യക്ഷനായ കമ്മിഷന് റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയിരിക്കുന്ന മൂന്ന് മാസത്തെ കാലാവധി മേയ് 23 വരെയാണ്. സർക്കാരിന്റെ കാലാവധി
മേയ് 20ന് തീരും.അതുവരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണ്. ഫലത്തിൽ ഈ സർക്കാരിന് ഒന്നും ചെയ്യേണ്ടിവരുന്നില്ല.
2024ഏപ്രിലിൽ നിലവിൽ വരേണ്ട കമ്മിഷനെ സർക്കാരിന്റെ കാലാവധി തീരുന്നതുവരെ നീട്ടികൊണ്ടുപോയത് മനഃപൂർവമെന്നാണ് ആക്ഷേപം.
മറ്റ് ആനുകൂല്യങ്ങളിൽ വരുത്തേണ്ട വർദ്ധനയും സേവന -വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് പുതിയ നടപടികളും കമ്മിഷൻ നിർദേശിക്കും. പരിഷ്കരണം വരുത്തിവയ്ക്കുന്ന സാമ്പത്തികബാദ്ധ്യതയും ചൂണ്ടിക്കാട്ടും. ഇതെല്ലാം എങ്ങനെ നടപ്പാക്കണമെന്ന് പഠിച്ച് നിർദ്ദേശിക്കാൻ കർമ്മസമിതിയെ പിന്നീട് നിയോഗിക്കും.അതു ചെയ്യേണ്ടത് പുതിയ സർക്കാരാണ്.
പിടിമുറുക്കിയ നടപടികൾ
പതിനൊന്നാംശമ്പളപരിഷ്ക്കരണം 2019മുതൽ മുൻകാലപ്രാബല്യത്തോടെ 2021ലാണ് നടപ്പാക്കിയത്.കുടിശിക നൽകാൻ 4000കോടി വേണ്ടിവന്നു.പരിഷ്ക്കരണത്തിന് 25000കോടിയുടെ വാർഷിക അധികചെലവുമുണ്ടായി.
പക്ഷേ, അടിസ്ഥാനശമ്പളത്തോടൊപ്പം ആസമയത്തെ ക്ഷാമബത്തയും ഫിറ്റ്‌മെന്റ് ആനുകൂല്യവും സർവീസ് വെയ്റ്റേജും ചേർത്ത് പുതിയ സ്‌കെയിലിലേക്ക് ശമ്പളം നിശ്ചയിക്കുന്ന പ്രത്യേക ഫിക്സേഷൻ രീതി 11-ാം ശമ്പള പരിഷ്കരണത്തിൽ ഒഴിവാക്കി.
പകരം 'സ്റ്റേജ് ടു സ്റ്റേജ് ഫിക്സേഷൻ' നടപ്പാക്കി. ഇതോടെ ഡി.എ ലയിപ്പിച്ചു എന്നതിൽ പരിഷ്ക്കരണം ഒതുങ്ങി.ഇത്തവണ ഏതുരീതിയിൽ പരിഷ്കരിക്കുമെന്നതാണ് ജീവനക്കാർ ഉറ്റുനോക്കുന്നത്.
നിലവിലെ പരിഷ്ക്കരണം നടപ്പാക്കാൻ ബഡ്ജറ്റിൽ മാറ്റിവെച്ചിരിക്കുന്നത് 23000കോടിയാണ്.കുടിശിക കൂടി നൽകേണ്ടിവന്നാൽ ബാദ്ധ്യത കൂടും.
#സാമ്പത്തിക പ്രതിസന്ധിമൂലം 2002ൽ ലീവ് സറണ്ടർ ആനുകൂല്യം ഉൾപ്പെടെ വെട്ടിക്കുറച്ച അനുഭവമുണ്ട്.
2013ൽ പെൻഷൻ ബാദ്ധ്യത കുറയ്ക്കാൻ സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ നിന്ന്സർക്കാർ പിൻമാറി.
2022ൽ ജീവനക്കാരുടെ ചികിത്സാചെലവിൽ നിന്നു സർക്കാർ പിൻമാറി.അത് മെഡിസെപ് എന്ന പേരിൽ സ്വകാര്യഇൻഷ്വറൻസ് കമ്പനിക്ക് കൈമാറി.പ്രീമിയം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ചു തുടങ്ങി .
"തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ ഉണ്ടാകും. ശമ്പളപരിഷ്‌കരണ കമ്മിഷന് യാതൊന്നും ചെയ്യാൻ കഴിയില്ല"
-എ.എം.ജാഫർഖാൻ
സംസ്ഥാന പ്രസിഡന്റ്,
എൻ.ജി.ഒ അസോസിയേഷൻ
"അഞ്ചുവർഷ തത്വം പാലിച്ച് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്ന ഉറപ്പ് പാലിക്കണം."
-കെ.പി.ഗോപകുമാർ,
ജനറൽസെക്രട്ടറി
ജോയിന്റ് കൗൺസിൽ
"പിണറായി സർക്കാർ നടപ്പാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം അടുത്ത സർക്കാരിന്റെ തലയിൽ വച്ചുകെട്ടുന്നത് ലജ്ജാകരം"
-ടി.എൻ.രമേശ്,
ജനറൽസെക്രട്ടറി,
കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |