
കൊച്ചി: ഓടുന്ന കോൺട്രാക്ട് കാര്യേജ് ബസുകളിലും ഹെവി വാഹനങ്ങളിലുമടക്കം ഡ്രൈവർ ക്യാബിനിൽ വ്ലോഗർമാർ വീഡിയോ ചിത്രീകരിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോടും ഗതാഗത കമ്മിഷണറോടും നിർദ്ദേശിച്ചു. വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാപ്രശ്നങ്ങൾ സംബന്ധിച്ച് സ്വമേധയായെടുത്ത കേസിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി.
കോൺട്രാക്ട്/സ്റ്റേജ് ക്യാരേജ് വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ അപകടകരമായ രീതിയിൽ ഓടിച്ച് പ്രമോഷണൽ വിഡിയോ ചിത്രീകരിക്കുന്നത് സമൂഹമാദ്ധ്യമങ്ങളിൽ കാണുന്നുണ്ട്. കോടതി വിലക്കിയിട്ടും ഡി.ജെ/ലേസർ ലൈറ്റുകളും ഹൈപവർ മ്യൂസിക് സിസ്റ്രവും ഒന്നിലധികം ബാറ്ററികളും ഇൻവെർട്ടറുകളും ഉപയോഗിക്കുന്നുണ്ട്. ഇതു സംബന്ധിച്ചും വിശദീകരണം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |