
ന്യൂഡൽഹി: ബീഹാറിലെ ആറു ജില്ലകളിൽ നടത്തിയ പഠനത്തിൽ മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം കണ്ടെത്തി. ബീഹാറിലെ ഭോജ്പൂർ, സമസ്തിപൂർ, ബെഗുസാരായ്, ഖഗാരിയ, കതിഹാർ, നളന്ദ ജില്ലകളിൽ 2021 ഒക്ടോബർ മുതൽ 2024 ജൂലായ് വരെ 17-35 പ്രായമുള്ള 40 മുലയൂട്ടുന്ന സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് യുറേനിയം കണ്ടെത്തിയത്. എല്ലാ സാംപിളിലും യുറേനിയം സാന്നിധ്യം കണ്ടെത്തിയെന്ന് പഠനസംഘത്തിലുണ്ടായിരുന്ന ഡൽഹി എയിംസിലെ ഡോ. അശോക് ശർമ പറഞ്ഞു. പഠനറിപ്പോർട്ട് അന്താരാഷ്ട്ര ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ചിരുന്നു. യുറേനിയം കുടിവെള്ളം, ഭക്ഷണം എന്നിവ വഴി ഉള്ളിൽ ചെന്നതാവാമെന്നും റിപ്പോർട്ടിൽ പറയുന്നു. ബീഹാറിലെ മഹാവീർ കാൻസർ സംസ്ഥാൻ ആന്റ് റിസർച്ച് സെന്ററിലെ ഡോ. അരുൺ കുമാർ ആണ് പഠനത്തിന് നേതൃത്വം നൽകിയത്.
അതേസമയം മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം കണ്ടെത്തിയതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു. അനുവദനീയമായതിലും കുറഞ്ഞ നിരക്കി ൽ മാത്രമാണ് യുറേനിയം കണ്ടെത്തിയിട്ടുള്ളതെന്ന് പഠനത്തിൽ പറയുന്നു. 0 മുതൽ 5.25 ഗ്രാം/ലിറ്റർ വരെയുള്ള സാന്ദ്രതയിലാണ് എല്ലാ സാമ്പിളുകളിലും യുറേനിയം കണ്ടെത്തിയത്. മുലപ്പാലിന്റെ പോഷകമൂല്യം കണക്കിലെടുക്കുമ്പോൾ ഇത് അപകടകരമല്ല. മുലപ്പാലിൽ അനുവദനീയമായ യുറേനിയം എത്രയെന്നതിന് കൃത്യമായ കണക്കില്ല. കുടിവെള്ളത്തിൽ ലിറ്ററിൽ 30 മൈക്രോഗ്രാം വരെ യുറേനിയം അനുവദനീയമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ മുലപ്പാലിലെ കുറഞ്ഞ അളവിലുള്ള യുറേനിയം ശിശുക്കൾക്ക് ദോഷം ചെയ്യില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
അതേസമയം അമിതമായ അളവിൽ യുറേനിയം ചെന്നാൽ ശിശുക്കളിൽ വൃക്ക, നാഡീവ്യവസ്ഥ എന്നിവയുടെ വളർച്ച തടസപ്പെടും. ബീഹാറിൽ നടത്തിയ പഠനത്തിലെ കണ്ടെത്തൽ പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നതല്ലെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി അംഗ് ഡോ. ദിനേഷ് കെ. അസ്വാൾ പറഞ്ഞു.
ബീഹാറിന്റെ പാരിസ്ഥിതിക സാഹചര്യങ്ങൾ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഭൂഗർഭജലത്തെ അമിതമായി ആശ്രയിക്കുന്നത്, സംസ്കരിക്കാത്ത വ്യാവസായിക മാലിന്യങ്ങൾ പുറന്തള്ളുന്നത്, രാസവളങ്ങളുടെയും കീടനാശിനികളുടെയും ദീർഘകാല ഉപയോഗം എന്നിവ ജൈവ സാമ്പിളുകളിൽ ആർസെനിക്, ലെഡ്, മെർക്കുറി എന്നിവയുടെ സാന്നിദ്ധ്യത്തിന് ഉതിനകം കാരണമായിട്ടുണ്ട്. മുലപ്പാലിലെ യുറേനിയത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത് മലിനീകരണം ഏറ്റവും ദുർബലമായ ഗ്രൂപ്പായ ശിശുക്കളിൽ എത്തിയിട്ടുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |