
ഹൈദരാബാദ്: നാല് വയസുള്ള നഴ്സറി വിദ്യാർത്ഥിനിയെ ക്രൂരമായി മർദിച്ച് സ്‌കൂൾ ജീവനക്കാരി. വനിതാ ആയയായ ലക്ഷ്മിയാണ് കുട്ടിയെ മർദിച്ചത്. ഹൈദരാബാദ് ജീഡിമെറ്റ്ലയിലെ ഷാപൂർ നഗറിലാണ് സംഭവം. ശനിയാഴ്‌ച വൈകുന്നേരം സ്‌കൂൾ വിട്ടതിന് ശേഷം കുട്ടിയെ വാഷ്‌റൂമിലേക്ക് കൊണ്ടുംപോകുംവഴി മർദിച്ചതായാണ് റിപ്പോർട്ട്. മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി. ഇതോടെ സംഭവത്തിൽ പ്രതിഷേധം ശക്തമായി.
ജീവനക്കാരി പെൺകുട്ടിയെ അക്രമിക്കുന്നതും തള്ളിയിട്ട ശേഷം ദേഹത്ത് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർ കുട്ടിയുടെ തലയിൽ ഇടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്യുന്നുണ്ട്. കുട്ടിയുടെ അമ്മ അതേ സ്‌കൂളിലെ ബസിലെ കണ്ടക്‌ടറാണ്. നാലു വയസുകാരിക്ക് നേരെ മർദനമുണ്ടായ സമയത്ത് ഇവർ മറ്റ് കുട്ടികളെ വീട്ടിൽ വിടുന്നതിനായി സ്‌കൂൾ ബസിൽ പോയിരിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മയും സ്‌കൂൾ ജീവനക്കാരിയും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. മർദന സമയത്ത് സമീപത്തുണ്ടായിരുന്നവരിലൊരാളാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ആയയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കസ്‌റ്റഡിയിൽ എടുത്തു. സ്‌കൂളിലെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്കകൾ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ, സമാനമായ സംഭവങ്ങൾ സ്‌കൂളിൽ മുൻപ് ഉണ്ടായതായി റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമാകാമെന്നും പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |