SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.06 PM IST

തലച്ചോറിൽ കണ്ടെത്തിയ ട്യൂമർ പെട്ടെന്ന് അപ്രത്യക്ഷമായി; അമ്പരപ്പ് മാറാതെ വൈദ്യശാസ്ത്രം

Increase Font Size Decrease Font Size Print Page
hand-numbness

വെല്ലിംഗ്ടൺ: ഒരിക്കലും ഭേദമാകില്ലെന്നും മരണം വരെ സംഭവിക്കാമെന്നും ഡോക്ടർമാർ വിധിയെഴുതിയ പല രോഗങ്ങളും പൂർണമായി ഭേദമായതിന്റെ അനുഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. 'മെഡിക്കൽ മിറക്കിൾ' എന്നാണ് പൊതുവെ അത്തരം കേസുകളെ ഡോ‌ക്ടർമാർ വിളിക്കുന്നത്. അങ്ങനൊരനുഭവമാണ് ന്യൂസ്‌ലൻഡിലെ കിവിയിൽ നിന്നുള്ള പൈജ് സൂസ്‌റ്റൈഡ് എന്ന യുവതി പങ്കുവയ്ക്കുന്നത്. ഒരു വർഷം മുൻപ് തന്റെ തലച്ചോറിൽ കണ്ടെത്തിയ ഗോൾഫ് ബോളിന്റെ വലിപ്പമുള്ള ട്യൂമർ പെട്ടെന്നൊരു ദിവസം കാണാതായതിന്റെ ഞെട്ടലിലാണ് യുവതി.

2024 ഏപ്രിൽ 24 ന് തന്റെ വലതുകൈയിലെ വിരലുകളിൽ തുടർച്ചയായി മരവിപ്പ് അനുഭവപ്പെടാൻ തുടങ്ങിയതിയതോടയാണ് സൂസ്‌റ്റൈഡ് ആശുപത്രിയിൽ ചികിത്സ തേടിയത്. കൈവിരലുകളിലെ മരവിപ്പ് പിന്നീട് കൈകളിലേക്കും കാലുകളിലേക്കും പകർന്നിരുന്നു. ഒന്നിൽ കൂടുതൽ ഡോക്‌ടർമാരെ കാണിച്ചെന്നും പലരും പല തരത്തിലുള്ള രോഗനിർണയങ്ങളാണ് നടത്തിയതെന്നും യുവതി ഡെയ്‌ലി മെയിൽ ഓസ്‌ട്രേലിയയോട് പറഞ്ഞു. എന്നാൽ ചികിത്സകളൊന്നും ഫലിച്ചില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായതിനെ തുടർന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് പ്രവേശിക്കേണ്ടി വന്നെന്നും യുവതി പറയുന്നു. തുടർന്ന് സി.ടി.സ്‌കാനുകൾ, എംആർഐ സ്‌കാനുകൾ ബ്രെയിൻ ബയോ‌സ്‌പി ടെസ്‌റ്റുകൾ എന്നിവ നടത്തി. യുവതിക്ക് സ്‌റ്റേജ് ഫോർ ആസ്‌ട്രോസൈറ്റോമ ആണെന്ന് ഡോക്ടർമാർ രോഗനിർണയം നടത്തി.

തലച്ചോറിൽ വളരുന്ന ട്യൂമർ ശരീരത്തിന്റെ വലതു വശത്തെ ഞരമ്പുകളിൽ സമ്മർദം ചെലുത്തുന്നതിനാൽ ശസ്‌ത്രക്രിയ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ശസ്‌ത്രക്രിയ ചെയ്‌താലും അത് വിജയിക്കാനുള്ള സാദ്ധ്യത 50 ശതമാനം മാത്രമായിരുന്നു. ശരീരം പൂർണമായി തളർന്നുപോകാനോ സംസാരശേഷി പൂർണമായി നഷ്‌ടപ്പെടാനോ സാദ്ധ്യതയുണ്ടായിരുന്നതായി യുവതി പറയുന്നു. അതിനാൽ ശസ്‌ത്രക്രിയ ഒഴിവാക്കി ഒരു വർഷമായി അവർ ചികിത്സയിൽ തുടരുകയായിരുന്നു.

എന്നാൽ, ഈ അടുത്ത് നടത്തിയ പരിശോധനകളിൽ തന്റെ തലച്ചോറിലുണ്ടായിരുന്ന ട്യൂമർ കണ്ടെത്താനായില്ലെന്നാണ് യുവതി പറയുന്നത്. തന്റെ തലച്ചോറിൽ ഗോൾഫ് ബോളിന്റെ വലിപ്പത്തിൽ വളർന്നിരുന്ന ട്യൂമർ എങ്ങനെ അപ്രതീക്ഷിതമായെന്ന് മനസിലാകാത്തതിന്റെ ‌ഞെട്ടലിലാണ് യുവതിയും അവരെ പരിശോധിച്ച ഡോക്‌ടർമാരും. യുവതി തന്റെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

സൂയിസ്‌റ്റഡിന്റെ അനുഭവം വൈദ്യശാസ്‌ത്രലോകത്തെ തന്നെ അമ്പരപ്പിക്കുകയാണ്. വൈദ്യശാ‌സ്‌ത്രത്തിലെ അസാധാരണ സംഭവവമായാണ് ഡോ‌ക്ടർമാർ ഇതിനെ വിലയിരുത്തുന്നത്. എന്നാൽ രോഗം പൂർണമായി ഭേദമായെന്ന് പ്രഖ്യാപിക്കുന്നതിന് മുൻപ് യുവതിയുടെ ശരീരത്തിൽ ഏതെങ്കിലും കാൻസർ കോശങ്ങൾ അവശേഷിക്കുന്നുണ്ടോയെന്ന് വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ഡോക്‌ടർമാർ പറയുന്നു.

TAGS: BRAIN TUMOR, CANCER, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY