SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.10 PM IST

'ശ്വാസതടസ്സമുണ്ടായപ്പോഴും ലൈംഗികബന്ധം തുടര്‍ന്നു'; പീഡനം കഴിഞ്ഞപാടെ രാഹുല്‍ പറഞ്ഞത് ഇക്കാര്യം

Increase Font Size Decrease Font Size Print Page
rahul-mankoottathil

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരെ പുറത്ത് വന്ന പുതിയ പരാതിയിലുള്ളത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. കോണ്‍ഗ്രസ് നേതൃത്വത്തിന് യുവതി നല്‍കിയ പരാതിയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാഹുലില്‍ നിന്ന് കടുത്ത ശാരീരിക പീഡനമാണ് ഏല്‍ക്കേണ്ടിവന്നതെന്ന് യുവതി വെളിപ്പെടുത്തുന്നു. വിവാഹം ഉള്‍പ്പെടെയുള്ള ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം മുറിയില്‍ കയറിയതോടെ നിര്‍ബന്ധിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.

പീഡനത്തിന് ശേഷം ഒരു മനസാക്ഷിയുമില്ലാതെ എത്രയും വേഗം വേഷം മാറി അവിടെ നിന്ന് പോകാനാണ് രാഹുല്‍ ആവശ്യപ്പെട്ടതെന്നും യുവതി പറയുന്നു. പെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക വേട്ടക്കാരനാണെന്നും യുവതി പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കണമെന്ന് രാഹുല്‍ പറഞ്ഞതനുസരിച്ച് വീട്ടില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ സമ്മതിച്ചില്ലെന്നും എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായപ്പോള്‍ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

വീട്ടുകാര്‍ക്ക് സമ്മതമാണെന്ന് അറിയിച്ചപ്പോള്‍ താന്‍ വീട്ടുകാരേയും കൂട്ടി വരാം എന്നാണ് രാഹുല്‍ പ്രതികരിച്ചത്. പിന്നീട് താന്‍ നാട്ടിലേക്ക് വന്നപ്പോള്‍ നേരിട്ട് കാണണമെന്ന് പറഞ്ഞ് സുഹൃത്തിന്റെ വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു. ഫെനി നൈനാന്‍ എന്ന സുഹൃത്തിന്റെ വാഹനത്തിലാണ് നഗരത്തിന് പുറത്തുള്ള ഒരു സ്ഥലത്തേക്ക് കൊണ്ട് പോയത്. പിന്നീട് ഇയാളാണ് വാഹനത്തില്‍ കയറ്റി വീട്ടില്‍ കൊണ്ട് ആക്കിയതെന്നും യുവതി പറയുന്നു. പീഡനത്തിന് ശേഷം താന്‍ ആരേയും വിവാഹംകഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാഷ്ട്രീയഭാവിക്ക് അത് നല്ലതല്ലെന്നുമാണ് രാഹുല്‍ പറഞ്ഞതെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം ചുവടെ

''വര്‍ഷങ്ങളായി രാഹുലിനെ അറിയാം. 2023 സെപ്റ്റംബറില്‍ രാഹുല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം പുതുക്കി. വളരെ ബഹുമാനത്തോടെയാണ് ആദ്യം സന്ദേശം അയച്ചത്. കുറച്ചു ദിവസത്തിനു ശേഷം രാഹുല്‍ ആവശ്യപ്പെട്ട പ്രകാരം ടെലഗ്രാം നമ്പര്‍ നല്‍കി. തുടര്‍ന്ന് എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ അറിയിച്ചു. എന്റെ തൊഴില്‍ സ്വപ്നങ്ങള്‍ക്കു രാഹുലിന്റെ രാഷ്ട്രീയ ജീവിതം തടസമാകില്ലെന്നും പറഞ്ഞു. ഇക്കാര്യം കുടുംബത്തെ അറിയിച്ചപ്പോള്‍ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയപ്പോള്‍ കുടുംബം വിവാഹത്തിനു സമ്മതം മൂളി. ഇക്കാര്യം അറിയിച്ചപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം വീട്ടില്‍ വരാമെന്ന് രാഹുല്‍ സമ്മതിച്ചു. അവധിക്കു നാട്ടിലേക്കു വന്നപ്പോള്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വകാര്യമായി കാണണമെന്നു പറഞ്ഞു. തുടര്‍ന്ന് ഫെനി നൈനാന്‍ എന്ന സുഹൃത്ത് ഓടിച്ച കാറിലാണ് രാഹുല്‍ വന്നത്.

നഗരത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലത്തേക്കാണു കൊണ്ടുപോയത്. ഹോം സ്റ്റേ പോലുള്ള ഒരു കെട്ടിടം സുഹൃത്തിന്റേതാണെന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുലിനെ വിശ്വസിച്ചാണ് റൂമിലേക്കു പോയത്. എന്നാല്‍ മുറിയില്‍ കടന്നപ്പോള്‍ ഒന്നും സംസാരിക്കാതെ ബലംപ്രയോഗിച്ച് ശാരീരികബന്ധത്തിനു ശ്രമിച്ചു. ചെറുത്തെങ്കിലും വിവാഹം കഴിക്കാന്‍ പോകുന്നവരാണെന്നും അതില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് എതിര്‍പ്പ് അവഗണിച്ച് ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതോടെ എനിക്കു ശ്വാസതടസം ഉണ്ടാകുകയും മരുന്നു കഴിക്കേണ്ടിവരികയും ചെയ്തു. രാഹുല്‍ പീഡനം തുടരുകയായിരുന്നു. ക്രൂരമായ ആക്രമണത്തില്‍ ശരീരത്തു മുറിവുകള്‍ ഉണ്ടായി. ഇതിനു ശേഷം വിവാഹത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ ആരെയും വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും രാഷ്ട്രീയ ഭാവിക്ക് അതു ദോഷം ചെയ്യുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

ഇതോടെ ഞാന്‍ ആകെ തകര്‍ന്നുപോയി. മനഃപൂര്‍വം ചതിക്കാനുള്ള തന്ത്രമായിരുന്നു രാഹുലിന്റേത്. ഒരു മനഃസാക്ഷിയും ഇല്ലാതെ പെട്ടെന്ന് ഒരുങ്ങി അവിടെ നിന്നു പോകാനാണ് രാഹുല്‍ ആവശ്യപ്പെട്ടത്. സുഹൃത്താണ് വീടിനടുത്തുവരെ കാറില്‍ എത്തിച്ചത്. വീട്ടുകാരോട് വിവരം പറയാന്‍ കഴിയാത്ത വിധം ഞാന്‍ തകര്‍ന്നുപോയിരുന്നു. വല്ലാത്ത മാനസികസമ്മര്‍ദമാണ് ആ ദിവസങ്ങളില്‍ അനുഭവിച്ചത്. ഒരു മാസത്തോളം അകന്നു കഴിഞ്ഞ രാഹുല്‍ പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും കാണാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക വേട്ടക്കാരനാണ്. ഇത്തരം നീചമായ നീക്കങ്ങളില്‍നിന്ന് അയാളെ തടയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും പദവികളില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു'' യുവതി പരാതിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

TAGS: KERALA, RAHUL MANKOOTATHIL, SEXUAL ABUSE CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY