SignIn
Kerala Kaumudi Online
Monday, 08 December 2025 1.39 PM IST

'കോട്ട'യം ആര് കാക്കും, എങ്ങോട്ടും ചായാം

Increase Font Size Decrease Font Size Print Page
ele

കോട്ടയം : കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ നിന്ന് അടർത്തിയെടുത്ത് ജില്ലാ പഞ്ചായത്തും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും തൂത്തുവാരിയ എൽ.ഡി.എഫ് വിജയം ആവർത്തിക്കാനുള്ള കരുനീക്കത്തിൽ. കഴിഞ്ഞതവണ നഷ്ടപ്പെട്ട കോട്ട തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ്.

പി.സി.ജോർജിന്റെ ജനപക്ഷം ബി.ജെ.പിയിൽ ലയിച്ചതും, ബി.ഡി.ജെ.എസ് ബന്ധവും മുതലെടുത്ത് കൂടുതലിടങ്ങളിൽ അക്കൗണ്ട് തുറക്കാൻ സഹായിക്കുമെന്ന വിലയിരുത്തലിൽ എൻ.ഡി.എ. പ്രചാരണാവേശം കൊട്ടിക്കയറിയിട്ടും ആർക്കും അനുകൂലമായ തരംഗ സൂചനകളില്ല. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയും വന്യജീവി ആക്രമണവും നെൽക്കർഷക പ്രശ്‌നങ്ങളുമെല്ലാം വോട്ടാകുമെന്നാണ് യു.ഡി.എഫ്, എൻ.ഡി.എ വിലയിരുത്തൽ. ക്ഷേമ പെൻഷനുകളും വന്യജീവി പ്രശ്‌ന പരിഹാരത്തിന് നിയമ നിർമ്മാണവും ശബരിമല സ്വർണക്കൊള്ള ആരോപണത്തെ മറികടന്ന് ചർച്ചയായ രാഹൂൽ മാങ്കൂട്ടത്തിൽ പീഡനക്കേസും തുണയ്ക്കുമെന്ന് എൽ.ഡി.എഫും കരുതുന്നു. 71 ഗ്രാമ പഞ്ചായത്തിൽ 50ലും 11 ബ്ലോക്കുകളിൽ പത്തിടത്തും 22 അംഗ ജില്ലാ പഞ്ചായത്തിൽ 14 ഡിവിഷനും എൽ.ഡി.എഫ് പക്ഷത്താണ്. നഗരസഭകളിൽ മാത്രമാണ് ആറിൽ നാലിടത്ത് യു.ഡി.എഫിന് ഭൂരിപക്ഷം.

പ്രതീക്ഷകൾ വാനോളം

നിലവിലുള്ള സീറ്റുകൾ കുറയില്ല, കൂടുതൽ പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിൽ എൽ.ഡിഎഫ്

ഭരണവിരുദ്ധ വികാരം അലയടിച്ച് കൂടുതൽ സീറ്റുകൾ നേടാനാകുമെന്ന വിശ്വാസത്തിൽ യു.ഡി.എഫ്

പി.സി.ജോർജിന്റെയും, ബി.ഡി.ജെ.എസിന്റെയും സ്വാധീനത്തിൽ കൂടുതൽ സീറ്റുകൾ പിടിക്കുമെന്ന് എൻ.ഡി.എ

നെഞ്ചിടിപ്പും ഏറുന്നു

വോട്ടേഴ്സ് ലിസ്റ്റിലുള്ള പലരും സ്ഥലത്തില്ലാത്തതിനാൽ മുന്നണികൾക്ക് നെഞ്ചിടിപ്പ്

പോളിംഗ് ശതമാനം കുറയുന്നത് വിജയത്തെ ബാധിക്കുമെന്നതാണ് ആശങ്ക

നിഷ്പക്ഷ വോട്ടർമാരുടെ വോട്ട് എങ്ങോട്ട് മറിയുമെന്നത് മത്സരഫലത്തെ ആശ്രയിക്കും

ജില്ലാ പഞ്ചായത്തിലേക്ക് കടുത്തപോര്

23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ പന്ത്രണ്ടിടത്ത് പോരാട്ടം ശക്തമാണ്. ഇടതുമുന്നണിയിൽ സി.പി.എമ്മും, കേരള കോൺഗ്രസ് എമ്മും 9 സീറ്റുകൾ വീതവും, സി.പി.ഐ നാലിടത്തും മത്സരിക്കുന്നു. മാണിഗ്രൂപ്പിന്റെ അക്കൗണ്ടിൽ ഒരു ഇടതു പൊതുസ്വതന്ത്രനും രംഗത്തുണ്ട്. യു.ഡി.എഫിൽ കോൺഗ്രസ് 16 ഡിവിഷനിലും, കേരള കോൺഗ്രസ് ജോസഫ് ഏഴിടത്തും മത്സരിക്കുന്നു. മുസ്ലിംലീഗിനും ജോസഫ് ഗ്രൂപ്പിനും ഓരോ സംവരണ സീറ്റു കൊടുത്തെങ്കിലും സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ വന്നതോടെ കോൺഗ്രസ്ഏറ്റെടുത്തു. എൻ.ഡിഎയിൽ ബി.ജെ.പി 20, ബി.ഡി.ജെ.എസ് മൂന്ന് സീറ്റിലും മത്സരിക്കുന്നു.

ഇളക്കി മറിച്ച് നേതാക്കൾ

യു.ഡി.എഫ് പ്രചാരണത്തിന് ആവേശം പകർന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി , പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല , പി.ജെ.ജോസഫ് എന്നിവർ വിവിധയിടങ്ങളിൽ എത്തി. മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിപ്രചാരണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ,എൻ.ഡി.എയ്ക്കായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രേശഖർ, ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, അൽഫോൻസ് കണ്ണന്താനം തുടങ്ങിയ നേതാക്കളെത്തി.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.