
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള സിനിമകളുടെ സ്ക്രീനിംഗിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ സംവിധായകൻ പി.ടി. കുഞ്ഞു മുഹമ്മദിനെതിരെ കേസെടുത്തു. ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദിനെതിരെ മറ്റൊരു ജൂറിയംഗമായ ചലച്ചിത്ര പ്രവർത്തകയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
തിരുവനന്തപുരത്ത് സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് മുറിയിൽ വച്ച് ഇടതുപക്ഷ അനുഭാവികൂടിയായ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഡിസംബർ 13ന് ആരംഭിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആദ്യവാരമാണ് സംഭവം. അതേസമയം ആരോപണം പി.ടി, കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം എന്നും മാപ്പ് പറയാൻ തയ്യാറാണെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.
മുഖ്യമന്ത്രി പരാതി കന്റോൺമെന്റ് സ്റ്റേഷന് പരാതി കൈമാറിയിരുന്നു. കന്റോൺമെന്റ് പൊലീസ് ചലച്ചിത്രപ്രവർത്തകയോട് വിവരം തേടി. പരാതി ചലച്ചിത്രപ്രവർത്തക പൊലീസിനോടും ആവർത്തിച്ചു. കന്റോൺമെന്റ് പൊലീസ് ഹോട്ടലിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |