
ശബരിമല: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് 27ന് രാവിലെ 10.10നും 11.30നും മദ്ധ്യേ തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിക്കും. രാത്രി 11ന് നടഅടയ്ക്കുന്നതോടെ 41ദിവസം നീണ്ടുനിന്ന മണ്ഡലകാല പൂജകൾക്ക് പര്യവസാനമാകും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ഇന്നലെ വരെ 31,92,375 തീർത്ഥാടകരാണ് ദർശനം നടത്തിയത്. നവംബർ 24നും ഡിസംബർ 8നും ഒരു ലക്ഷത്തിലധികം പേർ ദർശനം നടത്തി. സത്രം പുല്ലുമേട് കാനനപാതയിലൂടെ മുൻവർഷങ്ങളിലേതിനേക്കാൾ കൂടുതൽപേരെത്തി. ഇന്നലെ വരെ 90000ലധികം പേരാണ് ഇതുവഴി വന്നത്. 2024ൽ ഇതേ സമയത്ത് അരലക്ഷം ഭക്തർ ഈ പാതയിലൂടെ എത്തിയിരുന്നു. ഈ വർഷം ഡിസംബർ 13നാണ് സത്രം പാത വഴി ഏറ്റവുമധികം ഭക്തരെത്തിയത്- 5597 പേർ.
അഴുതക്കടവ് പമ്പ പാതയിലൂടെ ഇതുവരെ 53676 തീർത്ഥാടകരെത്തി. 2024ൽ 45000 പേരും 2023ൽ 52437 പേരുമാണ് ഇതുവഴി വന്നത്.
കാനനപാത വഴിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഡിസംബർ 19 മുതൽ സ്‌പോട്ട് ബുക്കിംഗ് വഴി ദിവസേന ഇതുവഴി കടത്തി വിടുന്നവരുടെ എണ്ണം ആയിരമായി ചുരുക്കി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. ശാരീരിക ക്ഷമത വിലയിരുത്തിയ ശേഷമേ കാനനപാത തിരഞ്ഞെടുക്കാവൂ എന്ന് വനംവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |