കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വലിയ വിജയം നേടിയ ആത്മവിശ്വാസത്തിൽ യു.ഡി.എഫും അപ്രതീക്ഷിത തിരിച്ചടിയിൽ നിന്ന് തിരിച്ചുവരാൻ എൽ.ഡി.എഫും നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ കോർപ്പറേഷനിൽ ഉണ്ടാക്കിയ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എൻ.ഡി.എ. 25 വർഷം മുമ്പാണ് കോഴിക്കോട് ജില്ലയിൽ അവസാനമായി ഒരു കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചത്. 20 വർഷമായി കോൺഗ്രസ് ഇല്ലാത്ത ജില്ലയായ കോഴിക്കോട് നിന്ന് അരഡസൻ എം.എൽ.എമാരെയെങ്കിലും നിയമസഭയിലേക്ക് അയക്കാനാണ് ഡി.സി.സി നേതൃത്വത്തിന്റെ ലക്ഷ്യം. 2021ൽ 13 നിയമസഭ മണ്ഡലങ്ങളിൽ 11 സീറ്റ് നേടിയ ഇടതുപക്ഷം ഇത്തവണയും സമാനമായ നേട്ടത്തിനുള്ള മുന്നൊരുക്കത്തിലാണ്.
തൊഴിലുറപ്പുമായി
കോൺഗ്രസ്
സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിന്റെ (എസ്.ഐ.ആർ) മറവിൽ വോട്ട് വെട്ടിമാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതികേന്ദ്രം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ജനുവരി 15ന് പഞ്ചായത്ത്- മുനിസിപ്പൽ മേഖലാ തലത്തിൽ സായാഹ്ന ധർണ സംഘടിപ്പിക്കും.
വികസന നേട്ടങ്ങൾ
ഉയർത്തി സി.പി.എം
സർക്കാരിന്റെ വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടി തന്നെയാവും ഇടതുപക്ഷം ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുക. ഇതിന് വേണ്ടി ഗൃഹസമ്പർക്കം ഉൾപ്പെടെയുള്ള പ്രചാരണങ്ങൾക്ക് നേതൃത്വം നൽകും. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രനിലപാടിനെതിരെ സമരം തുടങ്ങിക്കഴിഞ്ഞു. മുതിർന്ന നേതാക്കളെ മത്സരരംഗത്തിറക്കാനും ആലോചനയുണ്ട്.
കേന്ദ്ര നേട്ടങ്ങൾ പറഞ്ഞ് ബി.ജെ.പി
കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചാവും ബി.ജെ.പി വോട്ട് തേടുക. സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രചാരണവും നടത്തും. കോർപ്പറേഷനിൽ നടത്തിയ മികച്ച മുന്നേറ്റം നഗരമണ്ഡലങ്ങളിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |