
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ സിദ്ധാർത്ഥ് പ്രഭുവിനെ പിന്തുണച്ചതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിടുകയാണ് നടൻ ജിഷിൻ മോഹൻ. സിദ്ധാർത്ഥ് ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരണപ്പെട്ടതിന് പിന്നാലെയാണ് സൈബർ ആക്രമണം രൂക്ഷമായത്. ജിഷിൻ പങ്കുവച്ച പുതുവത്സര ആശംസകൾക്ക് താഴെയും വിമർശനങ്ങൾ കടുത്തു. ഈ സാഹചര്യത്തിൽ ജിഷിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ അമേയ നായർ.
കമന്റ് ബോക്‌സിലൂടെയാണ് അമേയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തങ്ങൾ ആൾക്കൂട്ട ആക്രമണത്തെയാണ് എതിർത്തത്. അല്ലാതെ തെറ്റ് ചെയ്‌തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്നും അമേയ കുറിച്ചു. സിദ്ധാർത്ഥിനെതിരെ പൊലീസ് കർശന നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ പ്രശ്‌നങ്ങൾ നടക്കുന്നത്.
'ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാൽ പോകുക. ഞങ്ങൾ ആരെയും വണ്ടികയറ്റി കൊന്നിട്ടില്ല. ആരോടും കൊല്ലാൻ ആഹ്വാനം ചെയ്‌തിട്ടുമില്ല. ആരെങ്കിലും അത് ചെയ്‌തെങ്കിൽ അതിനെ ന്യായീകരിച്ചിട്ടുമില്ല. ആൾക്കൂട്ട ആക്രമണം ജനം സ്വീകരിച്ചതിനെതിരെ സംസാരിച്ചു. അതിൽ ഇപ്പോഴും ഒരു മാറ്റവുമില്ല. ആ പറഞ്ഞതിൽ ഒരിഞ്ച് പുറകോട്ടില്ല ' - എന്നാണ് അമേയ കമന്റിട്ടിരിക്കുന്നത്.
ഡിസംബർ 24ന് രാത്രിയിലാണ് സിദ്ധാർത്ഥ് പ്രഭു മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയത്. സ്വബോധമില്ലായിരുന്ന നടനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഈ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ നടൻ ആയതുകൊണ്ടാണ് സിദ്ധാർത്ഥിനെ നാട്ടുകാർ കയ്യേറ്റം ചെയ്‌തതെന്നും പൊലീസും നിയമസംവിധാനവുമുള്ള നാട്ടിൽ നാട്ടുകാർ എന്തിന് നിയമം കയ്യിലെടുത്തു എന്നും ചോദിച്ചാണ് ജിഷിൻ രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |