
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും ചോദ്യംചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി) വിളിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് നടൻ ജയസൂര്യ. ഇ ഡി സമൻസ് നൽകിയെന്നും ഏഴാം തീയതി വീണ്ടും ഹാജരാകണമെന്നും പറയുന്ന വാർത്തകൾ നുണപ്രചാരണമാണെന്ന് ജയസൂര്യ പ്രസ്‌താവനയിലൂടെ അറിയിച്ചു. രണ്ട് ദിവസമായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ തനിക്കോ ഭാര്യക്കോ ഇ ഡിയിൽ നിന്ന് നേരിട്ട് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി.
ഡിസംബർ 24നും 29നും ഇ ഡി സമൻസ് പ്രകാരം ഹാജരായി. എന്നാൽ, ഏഴാം തീയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഇതുവരെയും ലഭിച്ചിട്ടില്ല. പരസ്യ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുെമെന്ന് ഇന്ന് ആർക്കെങ്കിലും ഊഹിക്കാൻ സാധിക്കുമോയെന്നും ജയസൂര്യ ചോദിച്ചു. എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി ക്യതൃമായ നികുതി പൊതുഖജനാവിൽ അടയ്‌ക്കുന്ന ഉത്തരവാദിത്തപ്പെട്ട സാധാരണ പൗരൻ മാത്രമാണ് താനെന്നും നടൻ പറഞ്ഞു.
സേവ് ബോക്‌സ് ആപ്പ് നിക്ഷേപത്തട്ടിപ്പ് കേസിൽ വീണ്ടും ഹാജരാകണം എന്നാവശ്യപ്പെട്ട് ഇ ഡി ജയസൂര്യക്ക് സമൻസ് നൽകിയിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. ഓൺലൈൻ ലേലത്തിലൂടെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞവിലയ്‌ക്ക് സ്വന്തമാക്കാമെന്ന പ്രചാരണം നൽകിയാണ് സേവ് ബോക്‌സ് ആപ്പ് 2019ൽ അവതരിപ്പിച്ചത്. ജയസൂര്യ ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ ആപ്പ് അവതരണച്ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
സേവ് ബോക്‌സ് ബ്രാൻഡ് അംബാസിഡറാകാൻ ജയസൂര്യയ്‌ക്ക് കരാർ ഉണ്ടെന്ന് ഇ ഡിക്ക് സംശയമുണ്ടായിരുന്നു. കരാറിന്റെ ഭാഗമായി ജയസൂര്യയ്‌ക്ക് ലഭിച്ച പണം, സ്ഥാപനം നടത്തിയ തട്ടിപ്പിൽ നിന്നുള്ളതാണ് എന്നാണ് ഇ ഡിയുടെ നിഗമനം. കൊച്ചി ഇ ഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് ജയസൂര്യയെ നേരത്തേ ചോദ്യം ചെയ്‌തത്. ഒപ്പം ഭാര്യ സരിതയും ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |