
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതിൽ പ്രതികരിക്കാനില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. കേസിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
'അവനവന് അർഹതപ്പെട്ടതേ പറയാവൂ. ഞാൻ ഒന്നും പറയുന്നില്ല. ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ ഞാൻ ആളല്ല. എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കാനും ആഗ്രഹിക്കുന്നില്ല. സ്വർണമല്ല, എന്ത് നഷ്ടപ്പെട്ടാലും ദുഃഖം തന്നെയാണ്. അറസ്റ്റിനെക്കുറിച്ചും കേസിനെക്കുറിച്ചും പറയാനില്ല'- ജയകുമാർ പറഞ്ഞു.
ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ഓഫീസിലെത്തിച്ചു. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തന്ത്രിക്കെതിരെ ശബരിമലയിലെ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വാധീനത്തിനുപിന്നിൽ തന്ത്രിയാണെന്നാണ് ജീവനക്കാരുടെ മൊഴി. പോറ്റിക്ക് സ്‌പോൺസറായി വഴിയൊരുക്കിയത് തന്ത്രിയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണത്തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്പദമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |