
കൊല്ലം: മുന്‍പ് രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതുപോലെ മൂന്നാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടിയേക്കില്ല. ഉഭയസമ്മതത്തോടെയുള്ള ബന്ധം എന്ന വാദമാണ് മുന്‍ കേസുകളില്‍ രാഹുല്‍ ഉന്നയിച്ച വാദം. ഈ കേസിലും അത്തരമൊരു നീക്കം തന്നെയാകും രാഹുല്‍ ഉന്നയിക്കുക. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എംഎല്‍എക്ക് എളുപ്പമായിരിക്കില്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. രാഹുലിനെ കൃത്യമായി പൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസും മുന്നോട്ട് പോകുന്നത്.
പ്രതി അവിവാഹിതര്‍, വിവാഹിതര്‍, വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്യാറുണ്ട് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇനിയും അങ്ങനെ ഒരാള്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയുള്ള അന്വേഷണമാണ് കേസില്‍ നടത്തുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തിരുവല്ല സ്വദേശിനിയായ പരാതിക്കാരിയുടെ കേസുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ ശാരീരിക പീഡനം, സാമ്പത്തിക ചൂഷണം എന്നിവയില്‍ പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം അന്വേഷണവുമായും ചോദ്യംചെയ്യലുമായും രാഹുല്‍ മാങ്കൂട്ടത്തില്‍ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പല ചോദ്യങ്ങളോടും മൗനം പാലിച്ച രാഹുല്‍ ഒരു കൂസലുമില്ലാതെയാണ് പെരുമാറിയതെന്നും സൂചനയുണ്ട്. അതെ അല്ലെങ്കില്‍ അല്ല എന്ന് ഉത്തരം നല്‍കേണ്ട ചോദ്യങ്ങളോടും രാഹുല്‍ പലപ്പോഴും ഉത്തരം നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും വിവരമുണ്ട്.
ഡിഎന്‍എ പരിശോധന അടക്കമുള്ള അന്വേഷണം നടത്തി കേസ് മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ പാലക്കാട്ടെ ഒരു ഹോട്ടലില്‍നിന്നും കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ മാവേലിക്കര ജയിലിലാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |