
വഡോദര: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. കിവീസ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം 49 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. തകര്‍പ്പന്‍ ബാറ്റിംഗ് ഫോം തുടരുന്ന മുന്‍ നായകന്‍ വിരാട് കൊഹ്ലി, അര്‍ദ്ധ സെഞ്ച്വറി നേടി ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍, 49 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത ശര്‍മ്മ 26(28) - ശുബ്മാന്‍ ഗില്‍ 56(71) സഖ്യം നല്‍കിയത്. ടീം സ്‌കോര്‍ 39ല്‍ നില്‍ക്കെ രോഹിത് ആണ് ആദ്യം പുറത്തായത്. നായകന് കൂട്ടായി എത്തിയ വിരാട് കൊഹ്ലി 93(91) സെഞ്ച്വറിക്ക് വെറും ഏഴ് റണ്‍സ് അകലെ പുറത്തായി. ഗില്ലുമൊത്ത് രണ്ടാം വിക്കറ്റില്‍ 118 റണ്‍സാണ് കൂട്ടുകെട്ടുണ്ടാക്കിയത്. മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യരുമൊത്ത് 49(47) 77 റണ്‍സിന്റെ കൂട്ടുകെട്ടിലും കൊഹ്ലി പങ്കാളിയായി.
234ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്ന് 239ലേക്ക് ടീം സ്‌കോര്‍ എത്തിയപ്പോള്‍ കൊഹ്ലിയും അയ്യരും പുറത്തായത് ഇന്ത്യയെ പിന്നോട്ടടിച്ചു. അഞ്ചാമനായി സ്‌കോര്‍ 242ല്‍ നില്‍ക്കെ വെറും നാല് റണ്‍സ് മാത്രമെടുത്ത രവീന്ദ്ര ജഡേജയും മടങ്ങിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ഏഴാമനായി എത്തിയ ഹര്‍ഷിത് റാണ 29(23) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ സമ്മര്‍ദ്ദത്തെ അതിജീവിച്ചു. കെ എല്‍ രാഹുല്‍ 29*(21), വാഷിംഗ്ടണ്‍ സുന്ദര്‍ 7*(7) എന്നിവര്‍ പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിനായി കൈല്‍ ജേമിസണ്‍ നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് നേടി. ഒന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വേ 56(67) ഹെന്റി നിക്കോള്‍സ് 62(69) സഖ്യത്തിന്റെ 117 റണ്‍സ് കൂട്ടുകെട്ടാണ് മികച്ച തുടക്കം നല്‍കിയത്. 84(71) റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ ആണ് ടോപ് സ്‌കോറര്‍. വില്‍ യംഗ് 12(16), ഗ്ലെന്‍ ഫിലിപ്സ് 12(19), വിക്കറ്റ് കീപ്പര്‍ മിച്ചല്‍ ഹേ 18(13), ക്യാപ്റ്റന്‍ മൈക്കള്‍ ബ്രേസ്വെല്‍ 16(18), സാക്കറി ഫൗക്സ് 1(2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന.
ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് 24*(17), കൈല്‍ ജാമിസണ്‍ 8*(8) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസീദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവിന് ഒരു വിക്കറ്റ് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |