
പാലക്കാട്: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലാകുന്നതിന് തൊട്ടുമുൻപ് പൊലീസിനെ വെല്ലുവിളിച്ചതായി വിവരം. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. താമസിയാതെ ജയിലിൽ നിന്ന് പുറത്തിറങ്ങും. സ്വതന്ത്രനായി നിന്നാലും താൻ ജയിക്കുമെന്നും രാഹുൽ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കോട്ടയം സ്വദേശിയായ 31കാരിയുടെ പരാതിയിലാണ് പാലക്കാട് എംഎൽഎ അറസ്റ്റിലായത്. കാനഡയിൽ നിന്ന് ഇ-മെയിലിലൂടെ ജനുവരി അഞ്ചിനാണ് യുവതി പരാതി നൽകിയത്. 2024 ഏപ്രിൽ എട്ടിന് തിരുവല്ലയിലെ ഹോട്ടലിൽ വച്ചാണ് പീഡിപ്പിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട്.
രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഫോണുകൾ പിടിച്ചെടുത്തെങ്കിലും സ്ക്രീൻ പാറ്റേണും ലോക്കും പൊലീസിന് പറഞ്ഞുകൊടുത്തിട്ടില്ല. പഴുതുകളെല്ലാം അടച്ച് അതീവ രഹസ്യവും ചടുലവുമായ നീക്കങ്ങൾക്കൊടുവിലായിരുന്നു രാഹുലിന്റെ അറസ്റ്റ്. പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാണ് രാഹുലിപ്പോൾ.
രാഹുലിനെതിരായ ആദ്യ രണ്ടു കേസുകളിലും തിരിച്ചടി നേരിട്ടതിനാൽ ഡി.ജി.പിയും എ.ഡി.ജി.പി എച്ച്.വെങ്കിടേഷും ഡി.ഐ. ജി.പൂങ്കുഴലിയും മാത്രം അറിഞ്ഞായിരുന്നു തുടർനടപടികൾ നടന്നത്. കഴിഞ്ഞദിവസം രാവിലെ എഫ്.ഐ.ആറിട്ടു. ഇതിനിടെയാണ് അതിജീവിതയുടെ വൈകാരികമായ ശബ്ദ സന്ദേശം മുഖ്യമന്ത്രിക്ക് ലഭിച്ചത്. ക്രൂരപീഡനങ്ങൾ കരഞ്ഞുകൊണ്ട് യുവതി വെളിപ്പെടുത്തി. സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിർദേശം നൽകിയതോടെ അറസ്റ്റിലേയ്ക്ക് അതിവേഗം കടക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |